വാഷിംഗ്‌ടണ്‍: സൗദിക്ക് പിന്നാലെ യു എ ഇയിലും അമേരിക്കയിലും കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. യു എ ഇയിലെത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ പരിശോധനക്ക് ശേഷം ഐസൊലേറ്റ് ചെയ്തതായും രാജ്യത്ത് കൊവിഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അതികൃതര്‍ പറഞ്ഞു. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22-ന് എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ് ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. നവംബര്‍ 29 നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഒമൈക്രോണ്‍ സ്ഥിരികരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ഇരു രാജ്യങ്ങളുടെയും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ സൗദി അറേബ്യയിൽ ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഒമൈക്രോണ്‍ വകഭേദത്തിനെതിരെ വാക്സിന്‍ ഫലപ്രദമാണെന്ന് ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യകതമാക്കി. നിലവില്‍ ഉപയോഗിക്കുന്ന വാക്സിന്‍ പുതിയ വകഭേദത്തിന് ഉപകാരപ്രദമല്ലെന്ന മോഡേണ കമ്പനിയുടെ വാദത്തെ തള്ളിയാണ് ഇസ്രയേല്‍ രംഗത്തെത്തിയത്. ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് ഇരട്ടിയോളം പകര്‍ച്ചാശേഷിയുള്ള വൈറസ് ആണ് ഒമൈക്രോണെന്നും ഇസ്രയേല്‍ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മൂന്നാം ഡോസ് വാക്സിന്‍ നൽകണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ചില രാജ്യങ്ങൾ ഇതിനകം തന്നെ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ഇസ്രയേലാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.