ആശയം വറ്റുമ്പോഴാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അമ്പലങ്ങളും പള്ളികളും തേടിപ്പോകുന്നത് എന്ന് അവതാരകനും അദ്ധ്യാപകനുമായ അരുണ്‍ കുമാര്‍. പണിയെടുക്കാത്തവര്‍ക്ക് മതം പുരട്ടിയ മയക്കുവെടി മാത്രമാണ് രക്ഷ എന്നും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ അരുണ്‍ കുമാര്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ നയസമീപനങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച പള്ളിയില്‍ പ്രസംഗം നടത്തും എന്ന മുസ്ലീം ലീഗ് സെക്രട്ടറി പി എം എ സലാമിന്‍റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അരുണ്‍ കുമാറിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ട്. പൊതുമണ്ഡലങ്ങളിലെ വിമർശനങ്ങളിൽ നിന്ന് ഒളിച്ചോടിയിരിക്കാൻ പറ്റിയ ഇടങ്ങൾ ആരാധനാലയങ്ങളാണ്. അവിടെ ചോദ്യങ്ങളേ ഇല്ലല്ലോ. ക്രിയാത്മക രാഷ്ട്രീയത്തിന് ആശയം വേണം. ആശയങ്ങൾ പൊതുയിടങ്ങളിലെ സംവാദങ്ങളിലും സമരങ്ങളിലും അണി ചേർന്ന് പുതുക്കി കൊണ്ടേയിരിക്കണം. കണ്ണുനീർ പെയ്ത്തിലും സമരകൊടുങ്കാറ്റിലും ഉലയാതെ തോൾ ചേരണം. പുതു മനുഷ്യർക്ക് ചേരുന്ന സ്വപ്നങ്ങൾ നെയ്യണം. തുരുമ്പ് പിടിച്ചവ ചവറ്റുകൊട്ടയിലിടണം. അണികളോട് ചേർന്ന് നെഞ്ചിടിപ്പറിയണം. ചുരുക്കി പറഞ്ഞാൽ പണിയെടുക്കണം. അതിനു വയ്യാതെ വന്നാൽ പിന്നെ മതം പുരട്ടിയ മയക്കുവെടിയേ ഉള്ളു രക്ഷ . അതാണ് പള്ളിയിലെ രാഷ്ട്രീയ പടയൊരുക്കം. ആശയം വറ്റുമ്പോൾ അമ്പലവും പള്ളിയും അല്ലാതെ മറ്റ് എന്ത് വഴികൾ?