തിരുവനന്തപുരം: റിലീസിനുമുന്‍പുതന്നെ നൂറുകോടി ക്ലബില്‍ കയറി മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലോകമൊട്ടാകെയുളള റിസര്‍വ്വേഷനിലൂടെ മാത്രം നൂറുകോടിയാണ് മരക്കാര്‍ നേടിയത്. ഇതോടെ റിലീസിനുമുന്‍പേ നൂറുകോടി ക്ലബിലെത്തുന്ന ആദ്യചിത്രമായി മരക്കാര്‍ മാറി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ആഗോളതലത്തില്‍ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 628 സ്‌ക്രീനുകളിലും മരക്കാര്‍ മാത്രമാണ് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ഇത്രയധികം തിയറ്ററുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇതാദ്യമായാണ്. മരക്കാര്‍ സിനിമ പ്രഖ്യാപിച്ച അന്നുമുതല്‍ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. അങ്ങനെയാണ് റിസര്‍വേഷനിലൂടെ മാത്രം നൂറുകോടി കളക്ട് ചെയ്തത്.
നേരത്തേ, തിയേറ്റര്‍ ഉടമകളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന വെല്ലുവിളിയുമായി മരക്കാറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തുവന്നിരുന്നു. അത് വലിയ പോര്‍വിളികളിലാണ് അവസാനിച്ചത്. നസീറിനും ജയനും ശേഷം മലയാള സിനിമ ഉണ്ടായിരുന്നു എന്നത് മോഹൻലാൽ മനസ്സിലാക്കണം എന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ പ്രതികരണം. അത് വാദപ്രതിവാദങ്ങള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കി. ഒടുവില്‍, സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് ചിത്രം തിയേറ്ററില്‍തന്നെ റിലീസ് ചെയ്യാന്‍ തീരുമാനമായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് നാളെയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ മരക്കാര്‍ ഇതിനകം നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനെക്കൂടാതെ പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, സുഹാസിനി, പ്രഭു, ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തിരുനാവക്കരശ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. കലാ സംവിധാനം സാബു സിറിള്‍. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍.