ഉത്തരേന്ത്യൻ ബ്രാഹ്മണർക്ക് ബംഗാളി ബ്രാഹ്മണരോട് വലിയ പുച്ഛമാണ്. അവർ മത്സ്യം (ഗംഗാ പുഷ്പമായ രോഹു) കഴിക്കും എന്നതാണ് കാരണം. ദശമി നാളിൽ പുതുമണവാട്ടി കാളിയ്ക്ക് രോഹുവിന്റെ കറി നേദിയ്ക്കണം. ശിവനെ വിവാഹം കഴിക്കാൻ പോവുമ്പോൾ ദേവി മത്സ്യക്കറി കഴിച്ചിരുന്നു എന്നതാണ് അതിന് കാരണം. കൂടാതെ ബ്രിട്ടീഷുകാരുടെ ആദ്യ ആസ്ഥാനം കൽക്കത്തയിലായതിനാൽ ആദ്യം നവോത്ഥാനം കൊടിയുയർത്തിയതും അവിടെയാണല്ലോ. ഭരണത്തിന്റെ ആദ്യഘട്ടത്തിലാവട്ടെ ബ്രിട്ടീഷുകാർ സതി, അയിത്തം മുതലായ അനാചാരങ്ങളിൽ കടുത്ത എതിർപ്പും പ്രകടിപ്പിച്ചു. അതിനാലാണ് ഉത്തരേന്ത്യൻ ബ്രാഹ്മണ്യത്തിനെതിരെ വിവേകാനന്ദനും ബ്രഹ്മസമാജത്തിനുമൊക്കെ പ്രതിരോധിക്കാനായത്. 1940-ൽ ബിഭൂതിഭൂഷൺ ബാധോപാധ്യായ ( പഥേർ പാഞ്ചാലി ഫെയിം ) എഴുതിയ നോവലാണ് 'ആദർശ ഹിന്ദു ഹോട്ടൽ'. ഇതിലെ നായകൻ ഹസാരി ചക്രവർത്തി ബ്രാഹ്മണനാണ്. നന്നായി മത്സ്യക്കറി വെയ്ക്കും. അത് കഴിയ്ക്കാന്‍ ബ്രാഹ്മണർ കൂട്ടംകൂട്ടമായെന്നും. ഒരിയ്ക്കല്‍ റാണിഘട്ട് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർക്കായി ബീഫ്ക്കറി ഉണ്ടാക്കിക്കൊടുത്തു. ആ കൈപുണ്യത്തിൽ വീണുപോയ ബ്രിട്ടീഷുകാരനായ സ്റ്റേഷൻ മാസ്റ്റർ, ഹസാരിയ്ക്ക് സ്റ്റേഷനിൽ ആദർശ ഹിന്ദു ഹോട്ടലിന്റെ ബ്രാഞ്ച് തുടങ്ങാൻ അനുവദിക്കുന്നുമുണ്ട്. ഇനിയിപ്പോ നോവൽ മാറ്റിയെഴുതാനാവില്ലല്ലോ.1957 ൽ ഇത് സിനിമയുമാക്കിയിട്ടുമുണ്ട്.
ഗൗഢ സാരസ്വത ബ്രാഹ്മണരും ഉഡുപ്പി ഹോട്ടലും
വെറും പതിനഞ്ചു ദിവസത്തിനുള്ളിൽ പോർച്ചുഗീസ് പഠിക്കണം അല്ലെങ്കിൽ നാടുവിടണം എന്നായിരുന്നു ഗോവയിലെ തദ്ദേശീയരോട് പറങ്കികളുടെ കൽപ്പന. അതോടെ ബ്രാഹ്മണർ കൂട്ട പലായനം ചെയ്തു. അവർ അവസാനം കർണ്ണാടകയിലെത്തി. മണ്ണിൽ പണിയെടുത്ത് ശീലമില്ലാത്തതിനാൽ അവർക്ക് നേത്രാവതിയിൽ നിന്നും മീൻപിടിച്ചു തിന്നേണ്ടിവന്നു. അതോടെ ജാതിയിൽ നിന്നും തരം താഴ്ത്തി. അവരാണ് ഗൗഢ സാരസ്വത ബ്രാഹ്മണർ ( GSB ) അവർ ഉഡുപ്പിയിൽ താമസിക്കുകയും പിന്നീട് ഗതികിട്ടാതെ അലഞ്ഞ നാടുകളിലൊക്കെ ഉഡുപ്പി ഹോട്ടലുകൾ സ്ഥാപിക്കുകയും ചെയ്തു.
മത്സ്യം കഴിച്ച് ഭ്രഷ്ടനായ തുഞ്ചത്തെഴുത്തച്ഛൻ
കുലീന നായരായിരുന്നു തുഞ്ചത്തെഴുത്തച്ഛൻ. കീഴ് ജാതിക്കാർക്ക് അക്ഷരം പറഞ്ഞു കൊടുത്തതിന് ജാതിയിൽ തരം താഴ്ത്തി, ചമ്രവട്ടം (ശബരിവട്ടം) ക്ഷേത്രത്തിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ചക്കാട്ടി നൽകാൻ ശിക്ഷ വിധിച്ചു. ആരിൽ നിന്നും സഹായം സ്വീകരിക്കാൻ പാടില്ല. അമ്പലത്തിൽ നിന്നും കിട്ടുന്ന നിവേദ്യം മാത്രമേ കഴിക്കാൻ പാടുള്ളൂ. അങ്ങനെയാണത്രേ തുഞ്ചത്തെഴുത്തച്ഛൻ ചക്കാലനായരായിത്തീര്‍ന്നത്. മഴക്കാലത്ത് ചക്കിൽ വെള്ളം കയറുമ്പോൾ ജോലിയില്ലാതെ പട്ടിണിയിലാകും. അങ്ങനെ വിശപ്പടക്കാന്‍ അദ്ദേഹത്തിനും ഗൗഢ സാരസ്വത ബ്രാഹ്മണരെപ്പോലെ മീൻ പിടിച്ചു തിന്നേണ്ടിവന്നു. അതറിഞ്ഞ സാമൂതിരി തുഞ്ചത്തെഴുത്തച്ഛനെ തന്റെ നാട്ടിൽനിന്നും നാടു കടത്തി എന്നാണ് കഥ. പിന്നീട് തമിഴ്നാട്ടിൽ അലഞ്ഞുനടന്നു. അവസാനം അന്ന് കൊച്ചി രാജാവിന്റെ അധീനതയിലായിരുന്ന ചിറ്റൂരിൽ വെച്ചാണ് മരണപ്പെട്ടത്. രാഷ്ട്രപിതാവ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നത് രഹസ്യമാക്കി വെച്ചതുപോലെ നമ്മുടെ ഭാഷാ പിതാവിന്റെ ദുരിതവും എത്ര സമർത്ഥമായിട്ടാണ് മറച്ചുവെച്ചത്. എന്റെ ഭാര്യയുടെ പല ബന്ധുക്കളും ഞങ്ങൾ എഴുത്തച്ഛൻമാരാണ്. പക്ഷേ തുഞ്ചത്തെഴുത്തച്ഛന്റെ ജാതിയല്ലട്ടോ എന്ന് അഭിമാനം കൊള്ളുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.
ചുരുക്കത്തിൽ ഭക്ഷണ ഫാസിസത്തിന് നമ്മൾ വിചാരിക്കുന്നതിനേക്കാൾ ആഴവും പരപ്പുമുണ്ട്. ബ്രാഹ്മണർ കഴിച്ച എച്ചിലിൽ ദലിതർ ഉരുണ്ടുമറിയുന്ന ആചാരം ഇപ്പോഴും തുടരുന്ന ഇന്ത്യയിലാണ് നാം ജീവിക്കുന്നത്.