കേപ്പ് ടൗണ്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളെ ഒറ്റപ്പെടുത്തരുതെന്ന് പ്രസിഡന്റ് സിറില്‍ റമഫോസ ആവശ്യപ്പെട്ടു. യാത്രാവിലക്കുകള്‍ ഏര്‍പ്പെടുത്തിയ നടപടി നീതിരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിവരികയാണ്. ഒമിക്രോണ്‍ വകഭേദത്തെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട വികസിത രാജ്യങ്ങള്‍ എന്ന് അവകാശപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ അതിന്‍റെ ഉത്തരവാദിത്തംകൂടെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കരുതെന്നും റമഫോസ പറഞ്ഞു.
അതേസമയം, ഇറ്റലി, ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആഫ്രിക്കയാണ് ഒമിക്രോണിന്‍റെ പ്രഭവ കേന്ദ്രം. അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാന്‍, ബ്രസീല്‍, കാനഡ, തായ്‌ലന്‍ഡ്, ഇസ്രയേല്‍, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്‍ഡ്, ശ്രീലങ്ക, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിമാന സർവീസുകൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഈ നടപടി നിരാശാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നുമാണ് സിറില്‍ റമഫോസ വിമര്‍ശിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, ഒമിക്രോണ്‍ കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. ഞായറാഴ്ച അയ്യായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മൂവായിരത്തി അഞ്ഞൂറോളം കേസുകളായിരുന്നു സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്‌ക്ക് മുമ്പ് പ്രതിദിന കേസുകൾ 300-ൽ താഴെ മാത്രം ആയിരുന്ന സ്ഥാനത്താണിത്.
ഡെൽറ്റയെക്കാൾ ഇരട്ടി മ്യൂട്ടേഷനുകൾ ഉള്ളതിനാൽ പുതിയ വകഭേദം കൂടുതൽ അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം. വൈറസിന്റെ തീവ്രത, വാക്സിൻ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് പഠനങ്ങൽ നടക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകാൻ ഇനിയും ആഴ്ചകളോളം കാത്തിരിക്കേണ്ടിവരും. ജർമനിയിലാണ് നിലവിൽ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അമ്പതിനായിരത്തിന് മുകളിലാണ് ഇവിടെ പ്രതിദിന കേസുകൾ. ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നിവടങ്ങളിലും കേസുകളുടെ എണ്ണം കൂടുതലാണ്.