മഹാത്മജിയെ മാറോട് ചേർത്ത് ജോർദ്ദാനിലെ ഗാന്ധി സ്ട്രീറ്റ്. ''ജോർദ്ദാനിലെ ഏറ്റവും കണ്ണായ പ്രദേശമാണ് തലസ്ഥാന നഗരമായ അമ്മാനിലെ അബ്ദുൺ. അമേരിക്കയും, ഇന്ത്യയും, ചൈനയും, ബ്രിട്ടനും ഉൾപ്പെടെ ലോകത്തെ ഒട്ടുമിക്ക നയതന്ത്ര സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും കാര്യാലയങ്ങൾ പ്രവർത്തിക്കുന്നത് അബ്ദുണിലാണ്. അമേരിക്കൻ എംബസിക്കടുത്ത് നിന്ന് കഷ്ടിച്ച് നൂറു മീറ്റർ അകലെ ഒരു പ്രധാന റോഡുണ്ട്. മഹാത്മാ ഗാന്ധി സ്ട്രീറ്റ് :- അടച്ചു പൂട്ടപ്പെട്ട ലിബിയൻ മിലിറ്ററി അറ്റാഷെ ഓഫീസിനു മുന്നിലുള്ള സർക്കിളിൽ പച്ച ബോർഡിൽ വെളുത്ത അക്ഷരത്തിൽ മഹാത്മ ഗാന്ധി സ്ട്രീറ്റ് എന്നു വായിക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരനും സ്വാഭാവികമായും അഭിമാന പുളകിതനാകും. അതിന് ഒരു കാരണമുണ്ട്. മദ്ധ്യധരണ്യാഴിയിലെ തന്ത്രപ്രധാന ശക്തിയായ ജോർദ്ദാൻ, ഒരു പ്രധാന റോഡിന് നാമകരണം ചെയ്ത് ആദരിച്ച ഇസ്ലാമികേതര ലോകത്തു നിന്നുള്ള ഏക രാഷ്ട്രനേതാവ് ഗാന്ധിജിയാണ്.
റോമും ഗ്രീക്കും അസീറിയയും ബ്രിട്ടനുമെല്ലാം ഒരു കാലത്ത് ജോർദ്ദാനെ അടക്കിവാണെങ്കിലും അവരുടെ രാഷ്ട്രനേതാക്കളുടെ പേരിൽ ഒരു പ്രധാന നിരത്തും നഗരവും ജോർദ്ദാനിലില്ല. ലോകശക്തിയായ അമേരിക്കയുടെ സ്ഥിതിയും മറിച്ചല്ല. ഇന്ത്യക്കാർ യഥേഷ്ടം അധിവസിക്കുന്ന ജി സി സി രാജ്യങ്ങളിൽപോലും ഗാന്ധിജിയുടെ പേരിൽ ഒരു പൊതുനിരത്ത് ഉണ്ടോ എന്ന് സംശയമാണ്. മഹാത്മജി ഒരിക്കലും ജോർദ്ദാൻ സന്ദർശിച്ചിട്ടില്ല, എങ്കിലും ഒറ്റമുണ്ടും ഊന്നുവടിയുമായി അഹിംസയാകുന്ന പിച്ചിൽ മഹാത്ഭുതങ്ങൾ തീർത്ത ഗാന്ധിയെന്ന മാന്ത്രിക സ്പിന്നറെ പ്രവാചക ദേശക്കാർ നെഞ്ചോട് ചേർക്കുന്നു. അമ്മാനിലെ സദ്‌സാഗ്ലോൾ സ്‌ട്രീറ്റിന്റെ ഒരു ഭാഗത്തിനാണ് മഹാത്മാഗാന്ധി സ്ട്രീറ്റ് എന്ന് പുനർനാമകരണം ചെയ്തത്. മറു ഭാഗത്തിന് ഈജിപ്ഷ്യൻ ദേശീയ നേതാവിനെ ബഹുമാനിക്കുന്ന പഴയ പേര് നിലനിർത്തുകയും ചെയ്തു. ആ ചടങ്ങിൽ പങ്കെടുത്തത് ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാർ മുഖർജിയും ജോർദ്ദാൻ രാജാവായ അബ്ദുള്ള രണ്ടാമനുമായിരുന്നു.
എന്തുകൊണ്ട് ഗാന്ധിയുടെ പേരിൽ ഒരു റോഡ് എന്ന ചോദ്യത്തിന് ജോർദ്ദാന് ആധികാരികമായ ഒരു ഉത്തരമുണ്ട്. അക്കാര്യം നാമകരണ സമയത്ത് അമ്മാൻ മേയറായ അഖേൽ ബെൽ ടാഗി ലോകത്തോട് പറഞ്ഞതാണ്. സമാധാനത്തിൻ്റെ പോരാട്ടത്തിൽ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിച്ച ഒരു മഹാപ്രസ്ഥാനമായിരുന്നു ഗാന്ധി. മഹാത്മാവിൻ്റെ പേരിലുള്ള റോഡ് "സമാധാനത്തിനായുള്ള പോരാട്ടത്തെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതാണ്. സദ്‌സാഗ്ലോൾ പോരാട്ടത്തിൻ്റെയും മഹാത്മജി സമാധാനത്തിൻ്റെയും പ്രതീകമാണ്. ഈ പൊതുനിരത്തും രണ്ട് വിമോചനനായകരെയും ബന്ധിപ്പിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. നഗര ഹൃദയത്തിലെന്നപോലെ അറബ് ജനതയുടെ ഹൃദയത്തിലും നിറഞ്ഞുനില്‍ക്കുന്ന ഒരു വികാരം തന്നെയാണ് ഗാന്ധിജി എന്ന് ഈ പൊതുനിരത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഗാന്ധിയോടുള്ള അകളങ്കമായ സ്നേഹം ഇവിടെയും തീരുന്നില്ല. അറബ് പ്രശ്നങ്ങളിൽ വിശിഷ്യാ പലസ്തീൻ വിഷയത്തിൽ ഗാന്ധിജി സ്വീകരിച്ച നിലപാട് ജോർദ്ദാൻ ജനതയ്ക്കും പ്രിയപ്പെട്ടതാണ്. ഖലീഫ ഉമറിൻ്റെ ഭരണ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഗാന്ധിയൻ കാഴ്‌ചപ്പാടുകളും ജോർദ്ദാൻ്റെ അക്കാഡമിക- പൊതുമണ്ഡലങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സർവ്വകലാശാലകളിലെ പാഠപുസ്തകങ്ങളിലും, ഗ്രന്ഥാലയങ്ങളിലുമെല്ലാം ഗാന്ധി ഇന്നും ജീവിക്കുന്നു, ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട വൈഷ്ണവ് ജനതോ ജോർദ്ദാനിയൻ പെൺകുട്ടിയായ ഹിന്ദ് ഹമീദ് ആലപിച്ചപ്പോൾ അതും ഒരു പുതിയ ചരിത്രമായി. കാലമേറെ കഴിഞ്ഞിട്ടും സത്യാഗ്രഹത്തെയും സമാധാനത്തെയും സമരായുധമാക്കിയ ഗാന്ധിയെ അറബ് ജനത അക്കാരണം കൊണ്ടുതന്നെ മറന്നിട്ടില്ല. അവർക്ക് ഗാന്ധി സ്നേഹമാണ്. സാഹോദര്യമാണ്. ആ സ്നേഹം മനസിൽ സൂക്ഷിക്കുന്നതുകൊണ്ടാകാം ജോർദ്ദാൻ ഇന്നും പശ്ചിമേഷ്യയിലെ സമാധാനത്തിൻ്റെ മിശിഹയായി തുടരുന്നത്. സിറിയയും ഇറാഖും ഇസ്രായലും പലസ്തിനുമെല്ലാം ചുറ്റപ്പെട്ട, ലോകത്തിലെ വലിയ അഭയാർത്ഥി രാജ്യങ്ങളിലൊന്നായ ജോർദ്ദാൻ ഗാന്ധിയിൽ നിന്നും ഇന്നും പഠിക്കുന്നത് ചരിത്ര പാഠങ്ങളാണ്. വിശ്വമാനവിക സ്നേഹത്തിൻ്റെ മഹാപാഠങ്ങൾ !
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക