'മാനവ ഹൃദയം ദേവാലയമെന്ന് 'എഴുതാൻ സൗന്ദര്യവും സ്നേഹവും മാനവികതയും ഹൃദയത്തില്‍ സൂക്ഷിക്കണം. അതേ മഷിയില്‍ 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ ' എന്നെഴുതുമ്പോൾ മലയാളിയുടെ ഹൃദയത്തില്‍ ഗാനങ്ങളുടെ തേനും വയമ്പുമാണ് നിറയുന്നത്. 'മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ' എന്ന് ബിച്ചു തിരുമല എഴുതിയപ്പോൾ മലയാളികളുടെ കണ്ണുകളെ ഈറണിയിച്ചു. നൊമ്പരമായ് മാറിയ ഈ വാക്കുകള്‍ എഴുതിയ ബിച്ചു, പച്ചക്കറിക്കായ തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി എന്നുമെഴുതി ആസ്വാദകരെ രസിപ്പിച്ചു. യോദ്ധയിലെ 'പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി' എത്ര തവണ കേട്ടാലും ചിരിച്ചു പോവും.
വരികളിലെ ഈ ലാളിത്യവ്യം സൂക്ഷ്മതയും ജീവിതത്തിലും പകര്‍ത്തിയ ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല. വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം...,., ശ്രുതിയില്‍ നിന്നുയരും..., മൈനാകം..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ..., അങ്ങിനെ എത്രയെത്ര പാട്ടുകള്‍. കണ്ണാംതുമ്പീ പോരാമോ..., ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ..., പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു..., സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ... എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകളുടെ തോഴനായിരുന്നു ബിച്ചു തിരുമല.
1962-ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്. എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു. സി. ആർ. കെ. നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എൻ.പി. അബുവിന്‍റെ സ്ത്രീധനവും പുറത്തു വന്നില്ല.
നടൻ മധു സംവിധാനം ചെയ്ത ‘അക്കൽദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും...’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീത സംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ. ആർ. റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്.
1994-ല്‍ ക്രിസ്മസിന് തലേന്നാള്‍ മോനു വേണ്ടി നക്ഷത്രം കെട്ടിതൂക്കുമ്പോള്‍ വീടിന്റെ സണ്‍ഷേഡില്‍ നിന്നു ബിച്ചു തിരുമല താഴെ വീണു. ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നു. പതിനൊന്നു ദിവസം ബോധമില്ലായിരുന്നു. ബോധത്തിലേക്ക് വരാനായി ഡോക്ടര്‍മാര്‍ ഓരോ പാട്ടുകളെക്കുറിച്ചും ചോദിച്ചു കൊണ്ടിരിക്കുകയാണ്. 'കണ്ണാം തുമ്പീ....' എഴുതിയത് ആരാണ് എന്ന് ചോദിച്ചപ്പോള്‍ താനാണ് എന്ന് മറുപടി പറഞ്ഞുകൊണ്ടാണ് ബിച്ചു തിരുമല ബോധത്തിലേക്ക് വന്നത്. പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ബിച്ചുവിന്‍റെ പാട്ടുകള്‍. അദ്ദേഹം മടങ്ങിയാലും ആ പാട്ടുകളുടെ വീര്യം കൂടിക്കൊണ്ടിരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക