നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി ഐ സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ കെ ബാബു. എന്തു ചെയ്താലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന ഹുങ്കാണ് പൊലീസിനും മറ്റു ഉദ്യോഗസ്ഥർക്കും അഴിഞ്ഞാടാൻ അവസരമൊരുക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സി.ഐ. സുധീറിനെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്ത് സർവ്വീസിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെടുന്നു. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ സി.ഐ. സുധീറിന്റെ സ്റ്റേഷൻ പീഡനത്തെക്കുറിച്ചാണ് പറയുന്നത്. സുധീറിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുന്നതിന് പകരം ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റി സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തത്.
പൊലീസിൽ മാത്രമല്ല സകല വകുപ്പുകളിലും ഉദ്യോഗസ്ഥ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. വകുപ്പ് മന്ത്രിമാർ പണിയെടുക്കാതെ സ്ഥലകാല ബോധമില്ലാതെയാണ് പ്രവർത്തിക്കുന്നത്. "കടൽപ്പാലത്തിൽ" സത്യൻ അവതരിപ്പിച്ച നാരായണകൈമൾ, കാഴ്ചയുണ്ടായിട്ടും അന്ധനായി അഭിനയിച്ചതുപോലെ നിർണ്ണായക വിഷയങ്ങളിൽ മുഖ്യമന്ത്രി അന്ധതയും മൂകതയും നടിക്കുകയാണ്. എന്തു ചെയ്താലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന ഹുങ്കാണ് പൊലീസിനും മറ്റു ഉദ്യോഗസ്ഥർക്കും അഴിഞ്ഞാടാൻ അവസരമൊരുക്കുന്നത്.
ഒന്നാം പിണറായി സർക്കാർ എല്ലാ കാര്യത്തിലും എടുത്തു ചാട്ടമായിരുന്നുവെങ്കിൽ, രണ്ടാം വരവിൽ എല്ലാം ഉദ്യോഗസ്ഥരുടെ ധിക്കാരത്തിനും തോന്ന്യവാസത്തിനും വിട്ടുകൊടുത്ത് മന്ത്രിമാർ മാപ്പ് സാക്ഷികളായി മാറിയിരിക്കുകയാണ്. ദത്ത് വിവാദത്തിൽ, സർക്കാർ നിയോഗിച്ച സമിതി വീഴ്ച കണ്ടെത്തിയ ശിശു ക്ഷേമ സമതിയും സി.ഡബ്ല്യു.സിയും പിരിച്ചു വിടേണ്ടതാണ്. അതുപോലെ കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കേണ്ടതുമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക