കൊച്ചി: മോഡലുകളുടെ മരണത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി. എച്ച്. നാഗരാജു. കായലിലേക്കെറിഞ്ഞ ഹാര്‍ഡ് ഡിസ്ക്കിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും കായലിന്‍റെ അടിത്തട്ടുവരെ കാണാന്‍ സാധിക്കുന്ന തരത്തിലുള്ള അണ്ടർവാട്ടർ ക്യാമറ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
അപകടദിവസം കാറോടിച്ച അബ്ദുള്‍ റഹ്മാനെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തു. ഹോട്ടല്‍ നമ്പര്‍ 18- നില്‍ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യും. ആദ്യം നല്‍കിയ മൊഴിയുമായി ഇതിനെ താരതമ്യം ചെയ്ത് പരിശോധിക്കും. ഉന്നതര്‍ ആരെങ്കിലും ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കൂട്ടിച്ചേര്‍ത്തു. അവധിക്കുശേഷം തിരിച്ചെത്തിയ കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും ഇനിയുള്ള അന്വേഷണം പുരോഗമിക്കുക.
അതേസമയം, അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന സൈജു എം. തങ്കച്ചനെ ഇതുവരെ കേസിൽ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചോദ്യംചെയ്യാൻ ആവശ്യമെങ്കിൽ നോട്ടീസ് നൽകിയേ വിളിപ്പിക്കൂവെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. സൈജുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.