ചെന്നൈ: സൂര്യ നായകനായി എത്തിയ 'ജയ് ഭീം'ചിത്രത്തിനെതിരെ ഉയര്‍ന്നുവന്ന വിവാദത്തിന് വിശദീകരണവുമായി സംവിധായകന്‍ ടി ജെ ജ്ഞാനവേൽ. ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതിനായുള്ള ശ്രമങ്ങളുണ്ടായിയെന്നും വില്ലന്‍ കഥാപാത്രമായി വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വണ്ണിയാര്‍ സമുദായത്തില്‍ നിന്നുള്ളതാണെന്ന് കാണിക്കുവാന്‍ സ്റ്റേഷന്‍ ഭിത്തിയില്‍ സമുദായത്തിന്‍റെ ചിത്രമുള്ള കലണ്ടര്‍ തൂക്കിയെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഇത് മനപൂര്‍വ്വം സംഭവിച്ചതല്ലെന്നും 1995 എന്ന വര്‍ഷം കാണിക്കുവാന്‍ വേണ്ടി മാത്രമാണ് കലണ്ടര്‍ തൂക്കിയതെന്നും അതില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ജ്ഞാനവേൽ പറഞ്ഞു.
ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് തന്നെ കലണ്ടര്‍ നീക്കം ചെയ്തിരുന്നുവെന്നും എന്നാല്‍ അതിനുമുന്‍പ് സിനിമ കണ്ടവര്‍ ഈ സീന്‍ വരുന്ന ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ തനിക്കാണ് ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്വമെന്നും സൂര്യയെ വിമര്‍ശിക്കേണ്ടതില്ലെന്നും ജ്ഞാനവേൽ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചിത്രം നിര്‍മ്മിച്ച സൂര്യയും, സംവിധായകന്‍ ടി ജെ ജ്ഞാനവേലും, ചിത്രം പുറത്തിറക്കിയ ആമസോണ്‍ പ്രൈം വീഡിയോയും മാപ്പുപറയണമെന്നും നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണമെന്നും വണ്ണിയാര്‍ സമുദായ നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കെതിരെ സാമുദായിക സംഘടനയായ വണ്ണിയാർ സംഘം ലീഗല്‍ നോട്ടീസും അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടി ജെ ജ്ഞാനവേല്‍ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.