ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് ടിവിയിലൂടെ പ്രഖ്യാപിച്ചതുകൊണ്ടുമാത്രം കര്‍ഷകര്‍ സമരം നിര്‍ത്തി തിരികെ വീടുകളിലേക്ക് പോവില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ഈ രാജ്യത്ത് രാജവാഴ്ച്ചയല്ല ഉളളതെന്നും സര്‍ക്കാരിന് കര്‍ഷകരുമായി സംസാരിക്കേണ്ടിവരുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു. നരേന്ദ്രമോദിയെ വിശ്വാസമില്ലെന്നും നിയമം പാര്‍ലമെന്റില്‍ പാസാക്കിയതിനുശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുളളു എന്നും രാകേഷ് ടികായത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
'നിയമങ്ങള്‍ പിന്‍വലിക്കുകയാണ് എന്നുമാത്രമാണ് നരേന്ദ്രമോദി പറഞ്ഞത്. മിനിമം താങ്ങുവില ഉള്‍പ്പെടെ ഒരുപാടുകാര്യങ്ങളില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. പാര്‍ലമെന്റില്‍ പാസാക്കുന്നതുവരെ നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ എഴുന്നൂറോളം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ ജീവത്യാഗത്തെ മാനിച്ചാവും വിഷയത്തില്‍ തീരുമാനമെടുക്കുക' എന്നാണ് രാകേഷ് ടികായത്ത് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. പാര്‍ലമെന്റ് സമ്മേളത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും ഈ മാസം അവസാനത്തോടെ നിയമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാർഷിക വിവാദ നിയമങ്ങള്‍ ക്കെതിരായ കർഷകരുടെ പ്രതിഷേധം ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് പ്രധാനമന്ത്രി വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.