ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യയുടെ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും, അരുണാചലില്‍ ചൈന അനധികൃതമായി നിര്‍മ്മിച്ച ഗ്രാമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് മൗനം പാലിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുകയാണെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആരോപിച്ചു.
ചൈനയുടെ ആക്രമണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അരുണാചലില്‍ ചൈന ഒരു ഗ്രാമം തന്നെ നിര്‍മ്മിച്ചിട്ടും ആരും ഒന്നും അറിഞ്ഞിട്ടില്ല. ദേശ സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള കേന്ദ്രത്തിന്‍റെ ഈ മൗനം പേടിപ്പെടുത്തുന്നതാണ്. അതിര്‍ത്തികള്‍ കാക്കുവാന്‍ സൈനികര്‍ ജീവന്‍ വെടിയുകയാണ്. അതിനെ വില കുറച്ച് കാണരുത്. ചൈനയുടെ അതിര്‍ത്തി കടന്നുള്ള ആക്രണങ്ങള്‍ക്ക് എപ്പോഴാണ് എന്‍ ഡി എ സര്‍ക്കാര്‍ മറുപടി പറയുക. ദേശീയ സുരക്ഷയുടെയും ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയുടെയും കാര്യത്തിൽ മോദി സർക്കാര്‍ മാപ്പർഹിക്കാനാവാത്ത തെറ്റുകളാണ് ചെയ്യുന്നത് - ഗൗരവ് വല്ലഭ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭൂട്ടാനിലെ 100 ചതുരശ്ര കിലോമീറ്റർ ഭൂമി അനധികൃത നുഴഞ്ഞുകയറ്റത്തിലൂടെ ചൈന പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അരുണാചല്‍ അതിര്‍ത്തിക്ക് സമീപം ചൈന പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇന്ത്യ - ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കും സമീപത്തായിട്ടാണ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നത്.