ദില്ലി: പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി ലഭിച്ചു. പാകിസ്ഥാന്‍ കോടതിയുടെ വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാനാണ് അനുമതി. കുല്‍ഭൂഷന്‍ ജാദവിന് വിധിച്ച വധശിക്ഷ പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പാക് സർക്കാർ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കഴിഞ്ഞ ദിവസം നല്‍കിയത്. ഉപാധികളില്ലാതെ സ്വതന്ത്രമായി ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാൻ കുൽഭൂഷൺ ജാദവിന് അവസരം നല്‍കണമെന്നും കേസ് രേഖകൾ ഹാജരാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷന്‍ ജാദവ്.
കുല്‍ഭൂഷന്‍ ജാദവിന് സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ അംഗീകരിച്ചതിനൊപ്പം പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലും പാക് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം അംഗീകരിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ബില്‍ പാസാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെച്ച് ചാര പ്രവര്‍ത്തി ആരോപിച്ച് 2016 മാർച്ച് മൂന്നിനായിരുന്നു കുല്‍ഭൂഷന്‍ ജാദവിനെ പാക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഭാഗമായി പ്രവര്‍ത്തിച്ച് ബലൂചിസ്ഥാനില്‍ കാലാപത്തിന് ശ്രമിച്ചുവെന്നായിരുന്നു ആരോപണം. വിചാരണയെ തുടര്‍ന്ന് 2017 ഏപ്രിൽ 10-ന് കുൽഭൂഷണ് വധശിക്ഷ വിധിക്കുകയും ചെയ്തു. കുൽഭൂഷൻ ജാദവിന്‍റെ അറസ്റ്റ്, രാജ്യാന്തര കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതും, കൈമാറുന്നതും സംബന്ധിച്ച അന്താരാഷ്ട്ര കരാറായ വിയന്ന കരാറിന് വിരുദ്ധമാണെന്ന് ലോകവ്യാപകമായി വിമർശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അന്താരാഷ്ട്ര കോടതിയില്‍ വധ ശിക്ഷ ചോദ്യം ചെയ്യപ്പെട്ടത്.