തിരുവനന്തപുരം: എല്‍ ജെ ഡി വിമത വിഭാഗത്തിന് മറുപടിയുമായി പാര്‍ട്ടി അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ എം പി. തന്‍റെ ഭാഗത്ത് നിന്ന് ഒരു വിഭാഗീയ പ്രവര്‍ത്തനവുമുണ്ടായിട്ടില്ല. അധ്യക്ഷന്‍ സ്ഥാനം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സംസ്ഥാന കൗണ്‍സില്‍ ആണെന്നും ഒരു വിഭാഗം മാത്രം തീരുമാനിക്കേണ്ട കാര്യമല്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. ശ്രേയംസ് കുമാർ എൽജെഡി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി എൽജെഡി വിമത വിഭാഗം ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തിൽ തിരുവന്തപുരത്ത് യോഗം ചേർന്നിരുന്നു. ഇതിന് മറുപടിയായാണ് ശ്രേയാംസ് കുമാറിന്‍റെ പ്രതികരണം.
76 പേരുള്ള സംസ്ഥാന കമ്മറ്റിയില്‍ 9 പേര്‍ മാത്രമാണ് വിമതയോഗത്തിന് എത്തിയത്. എന്തിനാണ് അവര്‍ പോകുന്നതെന്ന് അറിയില്ലെന്നും ശ്രേയാംസ് കൂട്ടിച്ചേര്‍ത്തു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വ്യക്തമായ അറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ ഘടകകക്ഷികള്‍ ഉള്ളതിനാല്‍ സീറ്റുകള്‍ ആനുപാതികമായി മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് സിപിഎം നേതാക്കള്‍ ആദ്യമേ വ്യക്തമാക്കിയതാണ്. നാല് സീറ്റുകള്‍ നല്‍കാമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തന്നെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പടച്ചുവിടുന്നത് തെറ്റാണ്- ശ്രേയാംസ് കുമാര്‍ പറഞ്ഞു.
പാര്‍ട്ടി നിര്‍ബന്ധിച്ചതിനാലാണ് താന്‍ കല്‍പ്പറ്റയില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ അവലോകന യോഗത്തിലും പങ്കെടുത്തിരുന്നു. സംസ്ഥാനകമ്മിറ്റിയിലും പങ്കെടുത്തു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നയാരോപണം തെറ്റാണ്. കൂടുതൽ കാര്യങ്ങൾ 20-ന് ചേരുന്ന യോഗത്തിൽ പറയുമെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.