ഡല്‍ഹി: നക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവരാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തിന്‍റെ ഉത്തരവാദിത്തം കര്‍ഷകരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുന്നതെന്ന് സുപ്രീംകോടതി. കര്‍ഷകരുടെ സ്ഥിതി ആരും പരിഗണിക്കുന്നില്ല എന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മലിനീകരണത്തിന് പ്രധാന കാരണമാണെന്ന കാര്യം കോടതി അവഗണിക്കരുതെന്ന് ദില്ലി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, കര്‍ഷകര്‍ കൈവശം വയ്ക്കുന്ന കൃഷി ഭൂമി എത്രയാണെന്നും അതില്‍ നിന്നും അവര്‍ എത്ര വരുമാനം ഉണ്ടാക്കുന്നുണ്ട് എന്നും നിങ്ങള്‍ക്ക് അറിയുമോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, നിരോധനം ഉണ്ടായിട്ടും പടക്കങ്ങൾ പൊട്ടിക്കുന്നത് കാണാത്തവരാണ് കര്‍ഷകരുടെമേല്‍ പഴി ചാരുന്നതെന്നും കുറ്റപ്പെടുത്തി.
അതേസമയം, വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകളും കോളേജുകളും വ്യവസായ ശാലകളും അടച്ചിടാന്‍ തീരുമാനമായി. അടിയന്തര നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ചേർന്ന 'എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷൻ' യോഗത്തിനു ശേഷമാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നവംബർ 21 വരെയാണ് നിയന്ത്രണം ഉണ്ടാകുക. ഇക്കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ഉദ്യോഗസ്ഥർക്ക് 'വർക് ഫ്രം ഹോം' നൽകാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്നു രാവിലെ ഏഴു മണിക്ക് ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 379 എന്ന വളരെ മോശം അവസ്ഥയാണ് രേഖപ്പെടുത്തിയത്. നഗരത്തിലെ 11 കൽക്കരി അധിഷ്ഠിത പവർ പ്ലാന്റുകളിൽ അഞ്ചെണ്ണം മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദീപാവലി ആഘോഷം കഴിഞ്ഞതുമുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം പൊടിപടലങ്ങള്‍കൊണ്ട് മൂടിയ നിലയിലാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിഷ്കര്‍ഷിക്കുന്ന മലീനീകരണ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ് ഡല്‍ഹിയിലെ വായു മലിനീകരണ നിരക്ക്. മിക്ക പ്രദേശങ്ങളിലും 400 മുകളിലാണ് വായു മലിനീകരണ സൂചിക.