തിരുവനന്തപുരം: ആൻഡമാൻ സമുദ്രത്തില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും (16- ചൊവ്വ ) നാളെയും (17- ബുധന്‍) വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് ആൻഡമാൻ കടലിലുള്ള ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
വ്യാഴാഴ്ച (നവംബർ 18) യോടെ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി, തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ്നാട് തീരത്ത് പ്രവേശിക്കാനാണ് സാധ്യത. കർണാടക തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. കർണാടകക്കും വടക്കൻ കേരളത്തിനും സമീപം മധ്യ കിഴക്കൻ-തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ഇന്നും നാളെയും മഴ പ്രവചിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരള– ലക്ഷദ്വീപ് തീരത്ത് നാളെയും കർണാടക തീരത്ത് മറ്റന്നാള്‍ വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതിനാല്‍ തന്നെ വേണ്ട മുന്‍ കരുതലുകളും എടുക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.