ഡല്‍ഹി: ഏറ്റവും പ്രതികൂല സാഹചര്യത്തില്‍ ധൈര്യത്തോടെയും സ്വതന്ത്രമായും പ്രവര്‍ത്തിച്ചോ എന്ന് നോക്കിയാവും കോടതികള്‍ വിലയിരുത്തപ്പെടുകയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഏറ്റവും നിസ്വരായവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവ ര്‍ക്കുമൊപ്പമാണ് കോടതികള്‍ നിലകൊള്ളേണ്ടത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അഭിഭാഷകര്‍ പരിശീലിപ്പിക്കപ്പെടണം. മാന്യവും അന്തസ്സൂറ്റതുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ നീക്കാന്‍ നിയമസഹായം ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. അങ്ങനെയാണ് നീതിവിതരണം നടത്തേണ്ടത്. നീതിവിതരണത്തിലെ നട്ടെല്ല് നിയമപരമായ സഹായം എത്തിക്കലാണ്-ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോടതികളുടെ ഉത്തരവുകളും വിധികളും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ലളിതമായി എഴുതാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണം എന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ പറഞ്ഞു. കോടതിയുത്തരവുകൾ ആളുകൾക്ക് മനസ്സിലാകണം. വലിയ തോതില്‍ സാമൂഹ്യമായ പ്രത്യാഘാതങ്ങളും ചലനങ്ങളും ഉണ്ടാക്കുന്നവയാണ് കോടതിവിധികള്‍. ഓരോ വിധിയും ഉത്തരവും അതില്‍ത്തന്നെ സമഗ്രവും വ്യക്തതയുള്ളതുമായിരിക്കണം, ലളിതമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്-ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.