ഡല്‍ഹി: മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തില്‍ നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സംരക്ഷിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിയില്ലെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് മണിപ്പൂരില്‍ അസം റൈഫിള്‍സിനുനേരെയുണ്ടായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ രാഹുല്‍ അനുശോചനമറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ രാജ്യം എന്നും ഓര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയില്‍ ഇന്നലെ രാവിലെയോടെയാണ് ഭീകരാക്രമണമുണ്ടായത്. അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്. കമാൻഡിങ് ഓഫീസർ കേണൽ വിപ്ലപ് ത്രിപാഠിയും ഭാര്യയും കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ നിരവധി സൈനീകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ നിരവധി നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്.