ഡല്‍ഹി: കൊവിഡിനെതിരെ കൊവാക്സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് പഠനം. 'ലാന്‍സെറ്റ്' ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരെയാണ് കൊവാക്സിന്‍ കൂടുതല്‍ ഫലപ്രദം എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വാക്സിന്‍ കുത്തിവെപ്പ് എടുത്ത് രണ്ടാഴ്ചക്കുള്ളില്‍ ഇത് ശരീരത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ലാന്‍സെറ്റ് ജേര്‍ണലിന്‍റെ പഠനത്തില്‍ പറയുന്നു.
വാക്‌സിന്‍ പരീക്ഷണത്തില്‍ മരണമോ പ്രതികൂല ഫലങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു. നവംബര്‍ 2020 മുതല്‍ 2021-മെയ് വരെ 18 മുതല്‍ 97 വയസുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍സെറ്റ് ജേര്‍ണല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ബോര്‍ഡും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതിയ പഠനം പുറത്ത് വരുന്നതിലൂടെ വാക്‌സിന്‍റെ ഫലപ്രാപ്തിയും അംഗീകാരവും സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ഭരത് ബയോടെക് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇതുവരെ പത്ത് കോടി കൊവാക്സിന്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞയാഴ്ചയാണ് ലോകാരോഗ്യ സംഘടന കൊവാക്സിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുവാനാണ് സാങ്കേതിക ഉപദേശക സമിതി വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കൊവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളായിരുന്നു ലോകാരോഗ്യ സംഘടന പരിശോധനക്ക് വിധേയമാക്കിയത്. ലോകാരോഗ്യ സംഘടന കൊവാക്സിന് അംഗീകാരം നൽകിയ സാഹചര്യത്തില്‍ അമേരിക്കയും, ബ്രിട്ടനും കൊവക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.