ചെന്നൈ: മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് മരവിപ്പിച്ചതില്‍ പ്രതികരിക്കാനില്ലെന്ന് തമിഴ്നാട്. കേരളത്തിന്‍റെ തീരുമാനം മാനിക്കുന്നുവെന്നും കൂടുതല്‍ പ്രശ്നത്തിനില്ലെന്നും തമിഴ്നാട് ജലവിഭവമന്ത്രി ദുരൈ മുരുകന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്‍റെ താല്‍പ്പര്യം മാനിച്ച് മുന്നോട്ട് പോകാനാണ് അദ്ദേഹം നിര്‍ദേശം നല്‍കിയതെന്നും ദുരൈ മുരുകന്‍ കൂട്ടിച്ചേര്‍ത്തു.
ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് നല്‍കിയ ഉത്തരവ് മരവിപ്പിച്ചുവെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരവ് റദ്ദാക്കുകയാണെന്നും ഈ ഉത്തരവിന് പിന്നിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദുരൈമുരുകന്‍റെ പ്രതികരണം.
മുല്ലപ്പെരിയാറിലെ ബേബി ഡാമില്‍ അറ്റക്കുറ്റ പണികള്‍ നടത്തിയാല്‍ മതിയെന്നും പുതിയ ഡാം ഇപ്പോള്‍ ആവശ്യമില്ലെന്നുമാണ് തമിഴ്നാടിന്‍റെ നിലപാട്. ഇത് രണ്ട് സംസ്ഥാനങ്ങളെയും സംബന്ധിച്ച് വൈകാരിക വിഷയമായതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് തമിഴ്നാടിന്‍റെ തീരുമാനം. എന്നാല്‍ എം കെ സ്റ്റാലിന്‍ സ്വന്തം സംസ്ഥാനത്തെ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് തേനി അടക്കം അഞ്ച് ജില്ലകളില്‍ അണ്ണാഡിഎംകെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രതിഷേധം നാളെ മുതല്‍ ആരംഭിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുളള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് ഇറങ്ങിയത്. ഡാമിനുതാഴെയുളള പതിനഞ്ച് മരങ്ങള്‍ വെട്ടാനാണ് ഉത്തരവില്‍ കേരളം അനുവദിച്ചിരിക്കുന്നത്. അനുമതി ലഭിച്ചതോടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിന് നന്ദിയറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്.