ഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. 2016 നവംബര്‍ 8-ന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ അര്‍ദ്ധരാത്രി മുതൽ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതിന്‍റെ ദുരിതത്തില്‍നിന്നും ഇന്നും രാജ്യം മുക്തമായിട്ടില്ല. കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെന്ന പ്രഖ്യാപിത ലക്ഷ്യം പാതി ദൂരംപോലും പിന്നിട്ടിട്ടില്ല. അഞ്ചു വര്‍ഷത്തിനിപ്പുറവും നോട്ടുകൾ തിരിച്ചെത്തിയത് സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുമില്ല.
നോട്ട് നിരോധനം തൊഴിലവസരങ്ങളില്‍ മൂന്ന് ശതമാനം ഇടിവുണ്ടാക്കിയതായി 2016-ല്‍ മലയാളിയും ഐഎംഎഫ് ചീഫ് ഇകണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് അടങ്ങുന്ന സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ഇപ്പോള്‍ അവസ്ഥ അതിലും ദയനീയമാണ്. അസാധുവാക്കിയ 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകൾ എണ്ണി പൂർത്തിയായപ്പോൾ തിരിച്ചെത്താതെ പോയത് 0.70 ശതമാനം മാത്രമാണെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ കണ്ടെത്തല്‍. പണലഭ്യതയിലുണ്ടായ കുറവ് വിപണിയെ വന്‍തോതില്‍ ബാധിച്ചു. ബിസിനസ് സംരംഭങ്ങള്‍ പ്രതിസന്ധിയിലായി. സാമ്പത്തിക ഇടപാടുകള്‍ ഗണ്യമായി കുറഞ്ഞു.
ഇന്ത്യൻ സമ്പദ്ഘടനയിലുള്ള മൊത്തം തൊഴിലാളികളിൽ 55 ശതമാനവും കാർഷിക രംഗത്തുള്ള കർഷകരും കർഷകത്തൊഴിലാളികളുമാണ്. കാർഷിക മേഖലയിലെ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളും ഉത്‌പന്നങ്ങളുടെ വിപണനവും കർഷകരുടെ ഏതാണ്ട് എല്ലാത്തരം പണമിടപാടുകളും നടന്നിരുന്നത് കറൻസി ഉപയോഗിച്ചാണ്. നോട്ടുനിരോധനം ഏതാണ്ട് ഒരു ഭൂകമ്പംപോലെ കാർഷിക മേഖലയെയും കർഷകരെയും കർഷകത്തൊഴിലാളികളെയും തകർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റിസർവ് ബാങ്ക് പുറത്തു വിട്ട, 2021 ഒക്ടോബര്‍ എട്ടു വരെയുള്ള ദ്വൈവാര കണക്കനുസരിച്ച് ഉപഭോക്താക്കൾ നേരിട്ട് കൈമാറ്റം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 57.48 ശതമാനം വര്‍ധിച്ച് 28.30 ലക്ഷം കോടി രൂപയില്‍ എത്തി നില്‍ക്കുന്നു. ക്യാഷ് ലെസ് എക്കോണമിയെന്ന ലക്ഷ്യം പാളിയെന്നും, ഡിജിറ്റല്‍ മണി ട്രാന്‍സാക്ഷന്‍ എന്ന പദ്ധതി രാജ്യത്ത് ഇനിയും നടപ്പിലാക്കാന്‍ സാധിച്ചില്ലെന്നും സാരം. നോട്ടുകൾ മാറാൻ ജനത്തിന് തെരുവിൽ അലയേണ്ടി വന്നതും പലരുടെയും ജീവിതം പെരുവഴിയിലായതും മാത്രം മിച്ചം.