തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് നല്‍കിയ ഉത്തരവ് മരവിപ്പിച്ചുവെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരവ് റദ്ദാക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഈ ഉത്തരവിന് പിന്നിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജലവിഭവ വകുപ്പിലെ പ്രിൻസിപ്പിൽ സെക്രട്ടറി യോഗം വിളിച്ചിരുന്നെന്നും ഈ യോഗത്തിലാണ് ഉത്തരവ് ഇറക്കാന്‍ തീരുമാനമായതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതുപോലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗതലത്തില്‍ മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ പോര. ഇതുവരെ മരം മുറിച്ചതായി റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഗുരുതരമായി വീഴ്ച വരുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാകുന്നത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐ എഫ് എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ മന്ത്രിക്ക് നേരിട്ട് നടപടി എടുക്കാനാവില്ല. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെയാണ് മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുളള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് ഇറങ്ങിയത്. ഡാമിനുതാഴെയുളള പതിനഞ്ച് മരങ്ങള്‍ വെട്ടാനാണ് ഉത്തരവില്‍ കേരളം അനുവദിച്ചിരിക്കുന്നത്. അനുമതി ലഭിച്ചതോടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിന് നന്ദിയറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്.