ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ നവംബര്‍ 26-നകം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. 'നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നവംബര്‍ 27 മുതല്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ നിന്ന് തലസ്ഥാനത്തേക്ക് ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇരച്ചെത്തുകയും ഡല്‍ഹി വളയുകയും ചെയ്യും. ഡല്‍ഹിക്ക് ചുറ്റുമുളള സമരകേന്ദ്രങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടറുകളില്‍ അണിനിരക്കും. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം' രാകേഷ് ടികായത്ത് പറഞ്ഞു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ സാഹചര്യത്തിലാണ് കർഷകർ കേന്ദ്രസര്‍ക്കാരിന് മുന്നറിപ്പ് നല്‍കിയത്.
കര്‍ഷകരെ ബലംപ്രയോഗിച്ച് സമരകേന്ദ്രങ്ങളില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചാല്‍ സർക്കാരിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ഷകരെ ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തെ സകല സര്‍ക്കാര്‍ ഓഫീസുകളും ഭക്ഷ്യധാന്യ ചന്തകളാക്കി മാറ്റുമെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. സിംഘു തിക്രി അതിര്‍ത്തികളില്‍ കര്‍ഷകരെ തടയാനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് മതിലുകളും ബാരിക്കേഡുകളും പൊലീസ് നീക്കം ചെയ്തതിനുപിന്നാലെയായിരുന്നു രാകേഷ് ടികായത്തിന്റെ പ്രതികരണം.
കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ ഡല്‍ഹി അതിര്‍ത്തിയിലെ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെങ്കിലും റോഡുകള്‍ തടയാന്‍ അനുവാദമില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ കര്‍ഷകരല്ല പൊലീസാണ് ബാരിക്കേഡുകളും മതിലുകളും കെട്ടിയുയര്‍ത്തി ഗതാഗതം തടസപ്പെടുത്തിയതെന്ന് കര്‍ഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനെത്തുടര്‍ന്നാണ് പൊലീസ് ബാരിക്കേഡുകളും മതിലുകളും പൊളിച്ചുനീക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പതിനൊന്നുമാസങ്ങളായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. സമരങ്ങളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. നിയമങ്ങളില്‍ ഭേദഗതിയാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.