ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസാമി. ആരാണ് സ്റ്റാന്‍ സ്വാമിയെ കൊന്നത്? എന്ന ചോദ്യമാണ് മോദിയും മാര്‍പാപ്പയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രത്തിന് മീന കന്തസാമി തലക്കെട്ടായി നല്‍കിയത്. മാര്‍പാപ്പയും നരേന്ദ്ര മോദിയും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തക സ്വാതി ചതുര്‍വേദി ചിത്രത്തിന് ക്യാപ്ഷന്‍ ഇടാന്‍ ആവശ്യപ്പെട്ടിരുന്നു. ആ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് മീനയുടെ വിമര്‍ശനം.
ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത്ത് കേസില്‍ മാവോവാദി ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത ജെസ്യൂട്ട് പുരോഹിതനും ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍സ് അടക്കം നിരവധി മാരക ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു. പലതവണ കോടതി കയറി ഇറങ്ങിയാണ് ഒടുവില്‍ അദ്ദേഹത്തിന് പ്രാഥമികമായി ലഭിക്കേണ്ട ചികിത്സപോലും ഉറപ്പാക്കാനായത്. ഒടുവില്‍ കോടതി വിധിപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വാമിയുടെ മരണം ഭരണകൂടം ഉറപ്പാക്കിയ കൊലപാതകമാണെന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്ത് മോദിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ സാഹചര്യത്തില്‍ മാര്‍പാപ്പയെ പോലെയുള്ള ലോകജനത ബഹുമാനിക്കുന്ന പുരോഹിതന്‍ തീര്‍ച്ചയായും മോദിയോട് ചോദിച്ചിരിക്കാന്‍ സാധ്യതയുള്ള ഒരു ചോദ്യമാണ് മീനാ കന്തസ്വാമി ഉന്നയിക്കുന്നത്.