പനാജി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. കോണ്‍ഗ്രസ് ഇനിയും രാഷ്ട്രീയത്തെ ഗൗരവമായി കണ്ടില്ലെങ്കില്‍ നരേന്ദ്രമോദി കൂടുതല്‍ കരുത്തനാകുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. രാജ്യം ഇന്ന് അനുഭവിക്കുന്ന ദുരന്തത്തിനുകാരണം കോണ്‍ഗ്രസിന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്തതാണെന്നും മമതാ ബാനര്‍ജി വിമര്‍ശിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായുളള ഗോവ സന്ദര്‍ശനത്തിനിടെയായിരുന്നു മമത കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
'പ്രതിപക്ഷത്തുളള പാര്‍ട്ടികളെ ഒരുമിച്ചുനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ശക്തനാവുന്നുണ്ടെങ്കില്‍ അതിനുകാരണം കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായല്ല കാണുന്നത്' മമതാ ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അടുത്ത പതിറ്റാണ്ടുകളിലൊന്നും ബിജെപിയെ ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും മോദിയെ ജനങ്ങള്‍ പിഴുതെറിഞ്ഞുകളയുമെന്ന തോന്നലാണ് രാഹുല്‍ ഗാന്ധിയുടെ പരാജയമെന്നും പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അടുത്ത നാല്‍പ്പത് വര്‍ഷക്കാലം കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോള്‍ ബിജെപി. അവര്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ജയിച്ചാലും ഇവിടെ തന്നെയുണ്ടാവും. കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത് ജനം ബിജെപിയെ വെറുക്കും, ഭരണവിരുദ്ധ തരംഗം വരും എന്നൊക്കെയാണ്. അവിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തെറ്റുപറ്റുന്നത്. ഒരുപക്ഷേ ജനങ്ങള്‍ മോദിയെ ചവിട്ടിപ്പുറത്താക്കുമായിരിക്കാം എന്നാല്‍ ബിജെപി എങ്ങും പോകില്ല. അവര്‍ ഇവിടെ തന്നെ ഉണ്ടാവും. ദശാബ്ദങ്ങളോളം. അത്രപെട്ടന്ന് ബിജെപിയെ ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കാന്‍ സാധിക്കില്ല'- എന്നായിരുന്നു പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം പറഞ്ഞത്.