ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്നു ബോറിസ് സ്വയം ക്വാറന്റീനിൽ ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കടുത്ത പനിയും ചുമയും ഉൾപ്പെടെ നേരിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച പാർലമെന്റിൽ (ഹൗസ് ഓഫ് കോമൺസ്) ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഔദ്യോഗിക വസിതിയിൽ ഇരുന്നുകൊണ്ടു വീഡിയോ കോൺഫറസിലൂടെ ചുമതലകൾ നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിക്കുള്ള ചികിത്സ ഉറപ്പാക്കുന്നത്. ജോൺസന് അനാരോഗ്യംമൂലം ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പകരം ചുമതലകള്‍ നിര്‍വ്വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കിയിരുന്നു. ഗർഭിണിയായ തന്റെ പ്രതിശ്രുതവധു കാരി സൈമണ്ട്സിനൊപ്പമാണോ അദ്ദേഹം ഇപ്പോഴും താമസമെന്ന് ഇനിയും വ്യക്തമല്ല. കൊറോണ വൈറസ് ബാധിതരായ 11,600 ൽ അധികം ആളുകള്‍ ഇപ്പോള്‍ യു.കെ-യിലുണ്ട്, 578 പേർ മരിച്ചു. ഈ ആഴ്ച ആദ്യം വെയിൽസ് രാജകുമാരനും കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു.