കെ റെയില്‍ പദ്ധതിക്ക് വേഗം കൂട്ടണം എന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വന്നതോടെ അതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഗതിവേഗം കൈവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിയെ എതിര്‍ത്തും അനുകൂലിച്ചും വിവിധ മാധ്യമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളും നിലപാടുകളും ഇക്കാര്യത്തിലുള്ള വ്യക്തതയ്ക്ക് വേണ്ടി Muziriz Post പ്രസിദ്ധീകരിക്കുകയാണ്.
കെ റെയില്‍: ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിലപാടെടുക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍- അഡ്വ. ഹരീഷ് വാസുദേവന്‍
കെ റെയിലിന്റെ കാര്യത്തിൽ ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിലപാട് എടുക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ. ഞാൻ പഠിച്ച ഭരണനിയമ തത്വങ്ങൾ അനുസരിച്ച് തീരുമാനം എടുക്കാൻ എനിക്ക് ഇനിയും കഴിയുന്നില്ല. പാരിസ്ഥിതിക കാരണങ്ങളാൽ ഉള്ള ചോദ്യം നേരത്തേ പ്രതികരണം നടത്തിയിട്ടുണ്ട്. ഇത് രണ്ടാമത്തേത് ആണ്.
കൊച്ചി മെട്രോ പോലെ കെ.റെയിലിന്റെ ഫീസിബിലിറ്റിയും കള്ളക്കണക്കുകളിൽ (unrealistically projected) കെട്ടിപ്പൊക്കിയതാണ്. കൊച്ചി മെട്രോ കള്ളക്കണക്കിൽ അനുമതി വാങ്ങിയ പദ്ധതി ആണെന്ന രഹസ്യം ഭരണതലത്തിൽ എല്ലാവർക്കും അറിയാമെങ്കിലും പരസ്യമായി സമ്മതിക്കില്ല. സ്റ്റേറ്റ് എന്ന സിസ്റ്റത്തിന്റെ തന്നെ വിശ്വാസ്യത കളയുന്ന ഏർപ്പാടാണ് അത്. ഇക്കണോമിക് ഫീസിബിലിറ്റി ഉണ്ടാക്കാൻ കള്ളക്കണക്ക് ഉണ്ടാക്കുക എന്നത് വല്ലാർപാടം, വിഴിഞ്ഞം എന്നിവയിൽ പരീക്ഷിച്ചു വിജയിച്ചതും, ഖജനാവിലെ ആയിരക്കണക്കിന് കോടികൾ തുലഞ്ഞതും, അതിനോടുള്ള ഒരു ചോദ്യത്തെയും മെറിറ്റിൽ സ്റ്റേറ്റ് നേരിടില്ല എന്നുള്ളതും ചരിത്രമാണ്.
കേന്ദ്രസർക്കാരിന്റെ ഈടിന്മേൽ സംസ്ഥാനം കെ.റെയിൽ പദ്ധതിക്ക് വേണ്ടി പണം സമാഹരിക്കും എന്ന മോഡലാണ് തെരഞ്ഞെടുപ്പിൽ LDF മുന്നോട്ടുവെച്ചത്. ആ മോഡൽ നടക്കില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. കേരളം സ്വന്തമായി റിസ്കിൽ പണം കടമെടുത്താലെ ഈ പദ്ധതി നടക്കൂ. അതായത്, പൊളിറ്റിക്കൽ ലജിറ്റിമസി നേടിയ പ്രോജക്റ്റ് അല്ല ഇപ്പോൾ. അത് 'വേ' ഇത് 'റേ'.
എനിക്കോർമ്മ വരുന്നത് വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടാതെ വന്നപ്പോൾ, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വാർഫ് ആ പദ്ധതിയിൽ ഉൾപ്പെടുത്തിയതും, ക്ലിയറൻസ് നേടിയ ഉടനേ കോസ്റ്റ് ഗാഡിന്റെ പദ്ധതി വേണ്ടെന്ന് വെച്ചതുമാണ്. അനുമതി കിട്ടാനായി മാത്രം ഒരു ഡിസൈൻ ഉണ്ടാക്കുകയായിരുന്നു. അതിലൊരു പൊതുതാല്പര്യം കൊണ്ടുവന്നു. കേന്ദ്രം അനുവദിച്ച പദ്ധതി അല്ല അതിനു ശേഷമുള്ള പദ്ധതി.
ഇനി പറയുന്നത് കെ.റെയിലിനും മേലെയുള്ള സംഗതിയാണ്.
5 വർഷത്തെ mandate ഉള്ള ഒരു സർക്കാരിന് ഭാവിയിലെ എത്ര സർക്കാരുകളുടെ ബജറ്റ് കടപ്പെടുത്തി കടമെടുക്കാം, എത്രവരെ എടുക്കാം, അതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാം ആയിരിക്കണം, പ്രയോറിറ്റി എന്തായിരിക്കണം, ഈ കാര്യങ്ങളിൽ സ്റ്റേറ്റിനെ നയിക്കാൻ എന്തെങ്കിലും മാർഗ്ഗരേഖ നിലവിൽ ലഭ്യമാണോ?? അതില്ലാതെ കെ.റെയിലിന്റെ സാമ്പത്തിക ഭാരം ഒറ്റയ്ക്ക് എടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചോ?
അത്തരം എന്തെങ്കിലും subjective satisfaction & objective satisfaction ഉണ്ടായ ശേഷമാണോ തീരുമാനം? മന്ത്രിസഭ ആണോ തീരുമാനം എടുത്തത്? എന്തെല്ലാം വസ്തുതകളാണ് അത്തരം തീരുമാനത്തിനായി പരിഗണിക്കപ്പെട്ടത്? അതിന്മേൽ വിഷയവിദഗ്ധരോട് ആരോടെങ്കിലും എന്തെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ??
കേരളത്തിലെ എത്രയോ ഭാവി സർക്കാരുകളുടെയും അവരുടെ സകല പ്രവർത്തനങ്ങളെയും ബജറ്റിനെയും ബാധിക്കുന്ന ഒരു രാഷ്ട്രീയ-സാമ്പത്തിക തീരുമാനം എങ്ങനെ എടുത്തു എന്നു വോട്ടർമാർ അറിയണ്ട കാര്യമില്ല എന്നാണ് LDF ന്റെ നിലപാട് എങ്കിൽ അത് അവരിന്നുവരെ മുന്നോട്ടുവെച്ച ദേശീയ രാഷ്ട്രീയത്തിന് എതിരാണ്. ഏറെക്കുറെ UDF/BJP നിലവാരത്തിൽ ഉള്ളതാണ്. ഇത്തരം കാര്യങ്ങളിൽ ഒരു വ്യക്തതയും വിവരവും ഇല്ലാതെ നിങ്ങളെങ്ങനെയാണ് ഒരു പദ്ധതി വേണ്ടെന്നോ വേണമെന്നോ പറയുക?
കെ.റെയിലാണോ സംഘപരിവാർ ആണോ കൂടുതൽ അപകടം എന്നു ചോദിച്ചാൽ, അതൊരു മണ്ടൻ ചോദ്യമാണെങ്കിലും, എനിക്ക് സംഘപരിവാർ ആണ് കൂടുതൽ അപകടകരം. അവർക്ക് ലെജിറ്റിമസി ഉണ്ടാക്കി കൊടുക്കുന്ന ഒരു സമരത്തിലും ഞാൻ പങ്കെടുക്കുകയോ ആ സമരത്തെ പിന്തുണയ്ക്കുകയോ ചെയ്യില്ല. അതിനർത്ഥം കെ.സുരേന്ദ്രൻ പറയുന്നതിന് നേരെ എതിര് പ്രവർത്തിക്കണം എന്നല്ല. ആറന്മുളയിലെ വയല്‍, കീഴാറ്റൂർ വയല്‍ സംരക്ഷണം മുതൽ പശ്ചിമഘട്ട സംരക്ഷണം വരെ പലതും ഏറ്റെടുത്ത് ലജിറ്റിമസി ഉണ്ടാക്കാൻ RSS ശ്രമിക്കുന്നുണ്ട്. അതിലൊന്നും RSS പങ്കെടുത്തു എന്നത് കൊണ്ട് മുദ്രാവാക്യം ഉപേക്ഷിച്ചിട്ടില്ല, അറിഞ്ഞുകൊണ്ട് സ്‌പേസും കൊടുത്തിട്ടില്ല. ദേശീയമായി അദാനി-അംബാനിമാർക്ക് ഒത്താശ പാടുന്ന ജനവിരുദ്ധ പരിസ്ഥിതി വിരുദ്ധ രാഷ്ട്രീയമാണ് സംഘപരിവാറിന്റെ മുഖമുദ്ര എന്നതിനാൽ RSS ന്റെ ഇത്തരം കളിയൊന്നും ക്ലച്ച് പിടിക്കുന്ന മണ്ണല്ല കേരളം എന്നു പലവട്ടം തെരഞ്ഞെടുപ്പുകൾ തെളിയിച്ചിട്ടുണ്ട്.
സ്ഥിരം സമരനാടകവേദിക്കാർ ഉത്സവത്തിൽ ആനയെ പോലെയാണ്. ഉത്സവം നന്നാവണമെന്നു ആനയ്ക്കുണ്ടോ? ഒരു ഓളം! അത്രതന്നെ. കീഴാറ്റൂർ കഴിഞ്ഞാൽ അവർ കെ.റെയിൽ പിടിക്കും. തൽക്കാലം എനിക്ക് അതല്ല.
കാസർഗോട്ട് നിന്ന് തലസ്ഥാനത്തേക്ക് ഒന്നര മണിക്കൂറിൽ വരണോ, കാർബൺ കാലടിപ്പാട് കുറയില്ലേ എന്നൊക്കെയുള്ള ലളിതയുക്തികളിൽ ഒതുങ്ങുന്നതല്ല എനിക്ക് കെ.റെയിൽ. പ്രശ്നം അത്ര സിംപിളല്ല എന്ന കാര്യമെങ്കിലും ലളിതമായി എനിക്ക് ഇപ്പോൾ മനസിലാകും. ലളിതയുക്തിക്കാർ ജയിക്കട്ടെ, എന്തെന്നാൽ വിഴിഞ്ഞത്തും വല്ലാര്പാടത്തും കൊച്ചി മെട്രോയിലും സർക്കാർ തുലച്ച കോടികൾക്ക് വേണ്ടി അവരാരും പാതിരാത്രികൾ ഉറക്കം കളഞ്ഞു പണിയെടുത്തിട്ടില്ല. അവർക്ക് അത് അക്കാദമിക് ചർച്ചാ നേരമ്പോക്ക് മാത്രമാണ്. എനിക്ക് അങ്ങനെയല്ല. ഞാനിന്നും അതിനായി പണവും ഊർജ്ജവും സമയവും ചെലവാക്ക്ന്നുണ്ട്. ലാളിതയുക്തിക്കാർക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ. നമുക്ക് ചില ഉത്തരങ്ങൾ കണ്ടെത്താനുള്ള ചോദ്യങ്ങൾ ചോദിക്കാം. കാത്തിരിക്കാം. ബാക്കി പിന്നെ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക