കാലം 1977. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെയും എണ്ണിയാലൊടുങ്ങാത്ത അതിക്രമങ്ങളുടെയും പേരിൽ ഇന്ദിരാ ഗാന്ധി പ്രതിക്കൂട്ടിൽ നിൽക്കുന്നു. മറുവശത്താകട്ടെ, കേന്ദ്രത്തിൽ രൂപംകൊണ്ട കോൺസിതര ഗവൺമെന്റ് ലക്ഷ്യബോധവും കെട്ടുറപ്പുമില്ലാതെ ആടിയുലയുകയായിരുന്നു. ഈ സമയത്താണ് ബീഹാറിലെ ബൽച്ചിയിൽ 13 ദലിതർ സവർണ്ണ ഹിന്ദുക്കളാൽ കൂട്ടക്കൊല ചെയ്യപ്പെടുന്നത്. സർക്കാരും ദേശീയനേതൃത്വങ്ങളും അവഗണിച്ച മുൻചൊന്ന പ്രശ്നം ഏറ്റെടുക്കുന്നത് ഇന്ദിരാഗാന്ധിയാണ്. പ്രളയജലം കുത്തിയൊഴുകുന്ന ബീയാസ് നദി ആനപ്പുറത്ത് കയറി മുറിച്ച് കടന്നാണ് അവർ ബൽച്ചിയിലെത്തിയത്. ഈ സംഭവത്തെ ദേശീയ- പ്രാദേശിയ മാധ്യമങ്ങൾ വാനോളം പുകഴ്ത്തിയതിനോടൊപ്പം ദേശീയ നേതാവെന്നതിലുപരി ദലിതരുടെ മിശിഹയായും വാഴ്ത്തപ്പെട്ടു.
പിന്നീട് സംഭവിച്ചതിപ്രകാരമാണ്. ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തുന്നു. അവർ മുൻപെന്നപോലെ സവർണ്ണരുടേയും കുത്തകകളുടെയും സംരക്ഷകയാകുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ വിദ്യാസമ്പന്നരായ ദലിതർ ഗ്രാമങ്ങളിലെ നിരക്ഷരരും ദരിദ്രരുമായവരെ സ്വത്വബോധവും രാഷ്ട്രീയാവബോധവുമുള്ളവരാക്കി തീർത്തതോടെയാണ് ഇന്ത്യയിൽ 80 കളോടെ ദലിത് മുന്നേറ്റത്തിന് കാരണമായതെന്ന് ഗെയിൽ ഓംവെദ്ത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫലമോ ഇന്ത്യയിലെ നാലാമത്തെ ദേശീയ പാർട്ടിയായി ബി എസ് പി മാറുകയും യു പി യിൽ സംസ്ഥാനഭരണവും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ എം എൽ എമാരും എം പിമാരും ഉണ്ടാവുകയും ചെയ്തു.
ഇക്കാര്യം ഓർമ്മിക്കാൻ കാരണം കേരളത്തിൽ നിലനിൽക്കുന്ന ചില വസ്തുതകളാണ്. സി പി ഐയുടെ എം എൽ എ ആയ ചിറ്റയം ഗോപകുമാറിനെ ആ പാർട്ടിയുടെ ഒരു നേതാവ് പന്ന പെലേൻ എന്ന് വിളിച്ചാക്ഷേപിച്ചു. ഇക്കാര്യം തെളിയിക്കപ്പെടാവുന്ന കുറ്റമായിരിക്കേ ചിറ്റയം ഗോപകുമാർ ആക്ഷേപം വിഴുങ്ങി സി പി ഐയുടെ വിശ്വസ്ത ഭൃത്യനായി ഇപ്പോൾ ഡെപ്യൂട്ടി സ്പീക്കറുമായി.
തിരുവനന്തപുരത്തെ ലോ കോളേജ് പ്രശ്നത്തിൽ ലക്ഷ്മി എൻ നായർ ജാതിപറഞ്ഞ് ആക്ഷേപിച്ചതായി വിവേക് എന്ന എ ഐ എസ് എഫ് വിദ്യാർത്ഥി ആരോപണമുന്നയിച്ചെങ്കിലും ക്രിമിനൽ നടപടിക്രമങ്ങളിലൂടെ മുന്നോട്ടുപോയില്ല. ഇപ്പോഴാകട്ടെ അനുപമയെന്ന പെൺകുട്ടി സ്വന്തം കുട്ടിക്ക് നേരിട്ട ദുരന്തം ദലിതനായതിന്റെ പേരിലാണെന്ന് വിളിച്ചു പറഞ്ഞിരിക്കുകയാണ്. വാസ്തവത്തിൽ ഇപ്രകാരമാരു ആരോപണത്തിന്റെ പരിവേഷമില്ലാതെ തന്നെ ഒരു ക്രിമിനൽ കുറ്റവും മനുഷ്യാവകാശ ലംഘനവുമായി നിലനിൽക്കുന്ന സംഭവമാണത്. ഈ സംഭവത്തിലെ ജാതിപ്രശ്നം നോക്കുക. അനുപമ ഈഴവയാണ്. അതുകൊണ്ട് എസ് സി/ എസ് ടി അട്രോസിറ്റീയുടെ പരിഗണന ലഭിക്കുകയുമില്ല. അവരുടെ ഭർത്താവായ അജിത്തിനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതായി പരാതിയുമില്ല. തന്മൂലം അനുപമയുടെ ഇരവാദത്തെ കൊഴുപ്പിക്കുന്നതിനപ്പുറം ജാതിക്കെന്താണ് പ്രസക്തി? ഇത് ദലിതനെന്ന അവസ്ഥയുടെ ദുരുപയോഗമല്ലേ ?
മറ്റൊരു കാര്യം നോക്കുക, എം.ജി. യൂണിവേഴ്സിറ്റിയിൽ ജാതിയാധിക്ഷേപത്തിന് വിധേയയായ നിമിഷാ രാജുവോ അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളോ ദലിതരുടെ പ്രശ്നത്തിൽ ഇടപെട്ടിട്ടേയില്ല. മാത്രമല്ല; ഇവർ അവകാശപ്പെടുന്നത് ജാതി നിഷേധിക്കുന്ന വർഗമായാണ്. എന്നാൽ ഒരു പ്രതിസന്ധിഘട്ടത്തെ നേരിട്ടപ്പോൾ അവർ ജാതി വ്യക്തമാക്കുകയാണ്. ഇക്കാര്യത്തിൽ സത്യസന്ധതയും സ്വാഭിമാനവുമുണ്ടെങ്കിൽ അവർ ചെയ്യേണ്ടത് ക്രിമിനൽ നടപടിക്രമങ്ങളിലൂടെയും നിയമസഹായത്തിലൂടെയും മുന്നോട്ടുപോവുകയാണ്. ഈ മാർഗം സ്വീകരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ നിമിഷയ്ക്കെതിരെ മാത്രമല്ല നിക്ഷിപ്ത രാഷ്ട്രീയാവശ്യങ്ങൾക്കായി ജാതിയവകാശങ്ങളും പ്രിവിലേജുകളും ദുർവിനിയോഗം ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തകരെയും അല്ലാത്തവരെയും വ്യാജസർട്ടിഫിക്കറ്റിലൂടെ ഉദ്യോഗം നേടുന്നവരെപ്പോലെ ചോദ്യം ചെയ്യാൻ ദലിത് സംഘടനകളും സമുദായങ്ങളും തയ്യാറാവണം.
എന്‍ ബി : കുറെക്കാലം മുമ്പ്, ഇന്ത്യാവിഷനിലെ ഒരു ചർച്ചയിൽ ഇപ്പോൾ സംസ്ഥാന മന്ത്രിയായ സി.പി.എം.നേതാവും ഞാനും പങ്കെടുക്കുകയുണ്ടായി. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ഞാൻ അദ്ദേഹത്തോട് സഖാവിന്റെ ജാതിയെന്താണെന്ന് ചോദിച്ചു. എനിക്ക് ജാതിയില്ലെന്നായിരുന്നു മറുപടി. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ഞാൻ ജാതി പറഞ്ഞില്ലെങ്കിൽ സംവരണം ലഭിക്കുകയില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക