ചണ്ഡീഗഡ്: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളുടെയും ശില്‍പ്പി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ബിജെപിയുമായി സഖ്യത്തിന് തയാറാണെന്നുമുളള അമരീന്ദര്‍ സിംഗിന്റെ പ്രസ്താവനയ്ക്കുപിന്നാലെയാണ് സിദ്ദുവിന്റെ പ്രതികരണം. 'പഞ്ചാബിലെ കര്‍ഷകര്‍ക്കിടയിലേക്ക് അംബാനിയെ കൊണ്ടുവന്ന, ഒന്നോ രണ്ടോ കോര്‍പ്പറേറ്റുകളുടെ ലാഭത്തിനുവേണ്ടി പഞ്ചാബിലെ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും തൊഴിലാളികളെയും ദുരിതത്തിലാക്കിയ ആള്‍ തന്നെയാണ് മൂന്ന് കരിനിയമങ്ങളുടെയും ശില്‍പ്പി' എന്നാണ് സിദ്ദുവിന്റെ ട്വീറ്റ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പഞ്ചാബിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നുമാണ് അമരീന്ദര്‍ സിംഗ് പറഞ്ഞത്. കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായി ഇടപെടുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ താന്‍ തയാറാണെന്നും അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുവന്നതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് സിദ്ദുവിനെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്ന് അമരീന്ദർ പറഞ്ഞിരുന്നു. പിന്നീട് അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. മൂന്ന് തവണ അമിത് ഷായടക്കമുളള ബിജെപി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില് ബിജെപിയുമായി സഖ്യമാകാമെന്ന നിലപാട് അമരീന്ദർ പരസ്യമാക്കിയത്.