മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന്റെ വസതിയില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) യുടെ റെയ്ഡ്. മകന്‍ ആര്യന്‍ ഖാന്റെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടാണ് ഷാറൂഖിന്റെ മന്നത്തിലെ വസതിയില് റെയ്ഡ് നടന്നത്. ബോളിവുഡ് താരവും ആര്യന്‍ ഖാന്റെ സുഹൃത്തുമായ അനന്യാ പാണ്ഡെയുടെ വീട്ടിലും റെയ്ഡ് നടത്തിയ എന്‍ സി ബി നടിയോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാനെ കാണാന്‍ ഷാറൂഖ് ഖാന്‍ ഇന്ന് രാവിലെ എത്തിയിരുന്നു.
ഒക്ടോബര്‍ 3 നായിരുന്നു മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ 23 കാരനായ ആര്യന്‍ ഖാനെയും മറ്റ് 7 പേരെയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘവുമായി ആര്യന് ബന്ധമുണ്ടെന്ന് ആദ്യഘട്ടത്തില്‍ തന്നെ എന്‍ സി ബി വാദിച്ചിരുന്നു. എന്നാല്‍ ആര്യന്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണിയല്ലെന്നും കേസ് എന്‍ സി ബി കെട്ടിച്ചമച്ചതാണെന്നും ആര്യന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കീഴ്കോടതി ജാമ്യം നിഷേധിച്ചതോടെ അഭിഭാഷകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവുമെന്നും പാവങ്ങളെ സഹായിക്കുമെന്നും ആര്യന്‍ ഖാന്‍ കൗണ്‍സിലിംഗിനിടെ പറഞ്ഞിരുന്നു. എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയോടാണ് ആര്യന്‍ ഖാന്‍ മനസുതുറന്നത്. സമൂഹത്തിന്റെ അഭിവൃദ്ധിക്കായും ദരിദ്രരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ഉന്നമനത്തിനായും പ്രവര്‍ത്തിക്കും. ജീവിതത്തിലിനി ഒരിക്കലും തെറ്റായ വഴികളിലൂടെ സഞ്ചരിക്കില്ല. അന്തസ്സോടെ ജോലി ചെയ്ത് പിതാവിന് അഭിമാനമാവും എന്നും ആര്യന്‍ ഖാന്‍ സമീര്‍ വാങ്കഡെയ്ക്ക് ഉറപ്പുനല്‍കിയതായും വാർത്തകളുണ്ടായിരുന്നു.