തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. മോന്‍സന്‍റെ സാമ്പത്തിക ഇടപാടുകളില്‍ അനിതക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് വീഡിയോ കോള്‍ വഴി മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് കൂടുതലായും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞത്.
മോൻസന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതും മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തതും അനിതയാണ്. പല ഉന്നതരെയും മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തതും അനിതയാണ്. മോന്‍സന്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ചും മോന്‍സന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ചും അനിതക്ക് അറിയാമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് അനിതയെ ചോദ്യം ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോൻസന്‍റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടർന്നിരുന്നു. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റിൽ മോൻസന്‍റെ പിറന്നാൾ ആഘോഷത്തിൽ അനിത സജീവമായിരുന്നു. മോൻസനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോൻസന്‍റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു.
പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റു ചെയ്തത്. കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ബ്രൂണൈ സുൽത്താനുമായും യു എ ഇ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.