തിരുവനന്തപുരം: എം എല്‍ എമാര്‍ കരാറുകാരെക്കൂട്ടി മന്ത്രിമാരെ കാണാന്‍ പോകരുതെന്നത് സി പി എമ്മിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എം എല്‍ എമാർ കരാറുകാരെക്കൂട്ടി തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രസ്താവന പാർട്ടിക്കകത്തുതന്നെ വലിയ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിക്കുന്നത്.
'നിങ്ങള്‍ക്കറിയാം 1996-ല്‍ ഞാന്‍ വൈദ്യുതി മന്ത്രിയായിരുന്നു. അന്ന് ഒരു എം എല്‍ എ കോണ്‍ട്രാക്ടറുമായി എന്റെ അടുത്ത് വന്നു. അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് ഇത് നിങ്ങളുടെ ജോലിയില്‍പ്പെട്ടതല്ല, കോണ്‍ട്രാക്ടറെക്കൂട്ടി എം എല്‍ എ മന്ത്രിയെക്കാണാന്‍ വരേണ്ടതില്ല എന്നാണ്' മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സി പി ഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും റിയാസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, എം എൽ എമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണെന്ന വിശദീകരണവുയി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. സ്വന്തം മണ്ഡലത്തിലെ എം എല്‍ എമാരും കരാറുകാരും ഒരുമിച്ച് മന്ത്രിയെ കാണാന്‍ വരുന്നതില്‍ തെറ്റില്ല. എന്നാല്‍ ചില എം എല്‍ എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില ഉദ്യോഗസ്ഥരും, കരാറുകാരും തമ്മില്‍ അവിശുദ്ധ ബന്ധമാണ് നിലനില്‍ക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ എം എല്‍ എമാർ കരാറുകാരെക്കൂട്ടി വരേണ്ടതില്ലെന്ന് പറഞ്ഞത് എന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ വിശദീകരണം.