കൊറിയ: പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി നോര്‍ത്ത് കൊറിയ. കഴിഞ്ഞ ദിവസം അന്തര്‍വാഹിനിയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു പരീക്ഷണം ഉത്തരകൊറിയ നടത്തുന്നത്. പുതിയ മിസൈലിന് മറ്റുള്ളവയെ അപേക്ഷിച്ച് വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും. മിസൈല്‍ പരീക്ഷണത്തിന്‍റെ ഫോട്ടോയും, ദൃശ്യങ്ങളും ഔദ്യോഗികമായി നോര്‍ത്ത് കൊറിയ പുറത്തുവിട്ടിട്ടുണ്ട്.
പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുമുണ്ടാകരുതെന്ന് നിരവധി തവണ അമേരിക്ക താക്കീത് നല്‍കിയിരുന്നു. എന്നാല്‍ നോര്‍ത്ത് കൊറിയയുടെ പുതിയ പരീക്ഷണം അമേരിക്കയുടെ നയപരമായ ഇടപെടലിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൌസ് പ്രതിനിധി ജെൻ സാകി പറഞ്ഞു. ആണവ മിസൈൽ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്ന് ഉത്തര കൊറിയയെ തടയാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ജെന്‍ സാകി കൂട്ടിച്ചേര്‍ത്തു. ഉപരോധങ്ങളില്‍ ഇളവുവരുത്താന്‍ ശ്രമിക്കുന്നതിലൂടെ ഒരു പക്ഷെ ഉത്തര കൊറിയയെ ഇത്തരം പരീക്ഷണങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കുമെന്നും ജെന്‍ സാകി പറഞ്ഞു. ഇന്ന് നടക്കുന്ന യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ ഉത്തര കൊറിയയുടെ പുതിയ പരീക്ഷണത്തെ പ്രതിരോധിക്കാന്‍ അമേരിക്കയും ബ്രിട്ടനും പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്നും ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതിന്‍റെ ദൃശ്യങ്ങള്‍ 'ദ ഗാര്‍ഡിയന്‍' പുറത്തുവിട്ടിരുന്നു. രണ്ട് മിസൈലാണ് ട്രെയിൻ കംപാർട്ട്‌മെന്‍റില്‍ നിന്നും സ്ഥാപിച്ച പാഡിൽനിന്ന് വിക്ഷേപിച്ചിരിക്കുന്നത്. ഈ മിസൈലുകള്‍ക്ക് 800 കിലോമീറ്റർ അകലെ കടലിലെ ലക്ഷ്യസ്ഥാനത്ത് വിജയകരമായി പതിച്ചെന്നും ഗാര്‍ഡിയന്‍റെ റിപ്പോർട്ടിൽ പറയുന്നു. നോര്‍ത്ത് കൊറിയയുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരം നടപടികള്‍ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.