പത്തനംതിട്ട: പത്തനംതിട്ടയിലെ കക്കി ഡാം തുറന്നതിനാല്‍ പമ്പ തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് 60 സെന്‍റീമീറ്റര്‍ വീതം തുറന്നത്. ആദ്യ മണിക്കൂറുകളില്‍ 100-200 ക്യുബിക്സ് ജലമാണ് പുറന്തള്ളുക. വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലെ ആളുകളെ നേരത്തെ തന്നെ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിപ്പിച്ചിട്ടുണ്ട്. വരും മണിക്കൂറില്‍ പെയ്യുന്ന മഴയുടെ അളവനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കക്കി ഡാമിനടുത്തുള്ള ചെങ്ങന്നൂരിലും ജാഗ്രതാനിർദേശം നല്‍കി. നദീ തീരത്ത് താമസിക്കുന്നവര്‍ സുരക്ഷിതയിടങ്ങിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാന്നിയിൽ അഞ്ചുമണിക്കൂറിനകവും കോഴഞ്ചേരിയിൽ 11 മണിക്കൂറിനകവും ചെങ്ങന്നൂരിൽ 15 മണിക്കൂറിനകവും വെള്ളമെത്തുമെന്നുമാണ് കണക്കാക്കുന്നത്. ഷോളയാർ അണക്കെട്ടും തുറന്നു. വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തും. അടിയന്തിര സാഹചര്യമുണ്ടായാല്‍ സുരക്ഷാ പ്രവര്‍ത്തനത്തിന് മത്സ്യബന്ധന ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഒക്ടോബർ 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി.