കൊച്ചി: വാഹനമിടിച്ചിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. സുഹൃത്ത് മുന്നിലുണ്ടായിരുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോഴുണ്ടായ അപകടമാണെന്നും ആർക്കും മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും ഗായത്രി സുരേഷ് പറഞ്ഞു. അപകടത്തില്‍ രണ്ട് വണ്ടികളുടെയും സൈഡ് മിറര്‍ പൊട്ടിയിരുന്നു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ താന്‍ ചെയ്തിട്ടുളളു, വേറൊരു തെറ്റും ചെയ്തിട്ടില്ല . നാട്ടുകാർ പിന്‍തുടര്‍ന്ന് പിടിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് നടി സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.
'ഞാനും എന്റെ ഫ്രണ്ടും കൂടി കാക്കനാടേക്ക് കാറോടിച്ചുപോവുകയായിരുന്നു. മുന്നില്‍ ഒരു വണ്ടിയുണ്ടായിരുന്നു. എന്റെ സുഹൃത്ത് വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോഴുണ്ടായ ചെറിയ അപകടമാണ്. അപകടത്തില്‍ രണ്ട് വണ്ടികളുടെയും സൈഡ് മിറര്‍ പൊട്ടി. ഞങ്ങള്‍ക്ക് പറ്റിയ തെറ്റെന്താണെന്നാല്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തിയില്ല എന്നതാണ്. ടെന്‍ഷന്‍ കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയത്. കാരണം ഞാനൊരു നടിയാണല്ലോ, ആളുകള്‍ കൂടിയാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലലോ. പക്ഷേ കുറേ കാറുകള്‍ ഞങ്ങളെ പിന്‍തുടര്‍ന്ന് പിടിക്കുകയും പുറത്തിറക്കുകയും ചെയ്തു. പല തവണ കെഞ്ചി മാപ്പ് ചോദിച്ചതാണ്. പക്ഷേ പൊലീസ് വന്നിട്ടാണ് പ്രശ്‌നം പരിഹരിച്ചത്' ഗായത്രി പറഞ്ഞു.
ഗായത്രി സുരേഷിനെയും സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന നടിയുടെ സുഹൃത്തായ യുവാവ് മദ്യപിച്ചിട്ടുണ്ടെന്നും നിരവധി വാഹനങ്ങളില്‍ വണ്ടിയിടിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ നടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നുവരുന്നത്.