ഡല്‍ഹി: സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റിനിടെ ജാതീയമായി അധിക്ഷേപം നടത്തിയതിന്‍റെ പേരില്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയമായ പരാമര്‍ശത്തിന്‍റെ പേരിലാണ് അറസ്റ്റ്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യുവരാജ് സിംഗിന് ജാമ്യം അനുവദിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ, സെക്ഷൻ 505 പ്രകാരമാണ് യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് ഹാന്‍സി എസ് പി നിതിക ഗെഹ്ലോട്ട് പറഞ്ഞു.
ദളിത് ആക്ടിവിസ്റ്റ് രാജൻ കൽസനാണ് കഴിഞ്ഞ വർഷം യുവരാജ് സിംഗിനെതിരെ പരാതി നൽകിയത്. താരത്തിന്‍റെ പരാമർശങ്ങൾ മനപൂർവ്വമാണെന്നും ദളിത് സമൂഹത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് രാജൻ ആരോപിച്ചിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായി നടത്തിയ ‘ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധമുയരുകയും, യുവരാജ് സിംഗ് പരസ്യമായി മാപ്പുപറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നോക്ക ജാതി വിഭാഗങ്ങളില്‍ പെട്ടവരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചെഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്.