കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ ഷിയാ മുസ്‌ലിം പള്ളിയിൽ സ്ഫോടനം. ഇമാൻ ബർഗ പള്ളിയിലെ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 32 പേര്‍ മരണപ്പെടുകയും, 53 പേർക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തു. ചാവേര്‍ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച, കുണ്ടൂസിൽ ഷിയ മുസ്‍ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ചാവേർസ്ഫോടനത്തില്‍ 46 പേർ കൊല്ലപ്പെട്ടിരുന്നു. 143 പേർക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കാണ്ഡഹാർ പ്രവിശ്യയിലെ ഷിയാ മുസ്‌ലിം പള്ളിയിൽ സ്ഫോടനം നടന്നിരിക്കുന്നതെന്ന് മിർവൈസ് ഹോസ്പിറ്റലിലെ ഡോക്ടർമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ഷിയാ പള്ളിയിൽ സ്ഫോടനം ഉണ്ടായതിൽ ഞങ്ങൾ ദുഖിതരാണ്. സംഭവത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും, കുറെയധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. താലിബാന്‍ സേന സംഭവ സ്ഥലത്ത് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ സേന ശ്രമം ആരംഭിച്ചിട്ടുണ്ട്.- ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സെയ്ദ് ഖോസ്തി ട്വീറ്റ് ചെയ്തു.
ന്യൂനപക്ഷമായ ഷിയ മുസ്‍ലിംകൾക്കെതിരെ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഓഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിനു സമീപമുണ്ടായ ഐഎസ് ആക്രമണത്തിൽ 13 യുഎസ് സൈനികരും 169 അഫ്ഗാൻകാരും കൊല്ലപ്പെട്ടിരുന്നു.