തിരുവനന്തപുരം: പൊലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതിൽ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന കൃത്യമായ നിർദേശം പൊലീസ് മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ ഇതിൽ വരുന്നില്ലെങ്കിലും അവരെ ബഹുമാനിച്ച് പൊതുവേ പൊലീസ് സല്യൂട്ട് ചെയ്യാറുണ്ട്. പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശ്ശൂര്‍ മേയറുടെ പരാതിയും, ഒല്ലൂര്‍ എസ്ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിയുടെ നടപടിയും വിവാദമായതോടെയാണ് സര്‍ക്കാര്‍ നീക്കം.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി, സുപ്രീം കോടതി, കീഴ്‌ക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കാണ് പൊലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത്. എംപി, എംഎൽഎ തുടങ്ങിയവർക്കു സല്യൂട്ട് നൽകാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെങ്കിലും ജനാധിപത്യത്തെ അംഗീകരിക്കുന്നതിനാലും ജനപ്രതിനിധികളെ ബഹുമാനിക്കുന്നതിനാലുമാണ് സല്യൂട്ട് നൽകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
എന്നാലിനി അത്തരം 'ബഹുമാനിക്കലുകള്‍' വേണ്ടെന്നും പൊലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. അതിനാല്‍ മാന്വല്‍ ലംഘനം തടയുന്നതിന് മാര്‍നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദ്ദേശം. മാന്വല്‍ ലംഘനം പരിശോധിച്ച് പൊലീസ് മേധാവിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ കൈമാറണം. ഇതിന് ശേഷം പൊലീസ് സേനയ്ക്കുള്ളില്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കും. സുരേഷ് ഗോപി എം.പി ആവശ്യപ്പെട്ടത് പ്രകാരം ഒല്ലൂര്‍ എസ്.ഐ സല്യൂട്ട് നല്‍കിയതില്‍ പൊലീസ് മാന്വല്‍ ലംഘനമുണ്ടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എന്നാല്‍, ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ല.