ഡല്‍ഹി: രാജ്യത്ത് 2 വയസുമുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്ക് കൊവാക്സിന്‍ നല്‍കാന്‍ ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അടിയന്തിര ഉപയോഗത്തിനാണ് അനുവാദം ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കുമ്പോൾ കോവാക്സിനും ഉപയോഗിക്കാമെന്നാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്. വാക്സിന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളര്‍ഓഫ് ഇന്ത്യയുടെ അന്തിമാനുമതി ലഭിക്കണം.
18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്റെ രണ്ടും മൂന്നും ഘട്ടപരീക്ഷണങ്ങള്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കൊവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അനുവാദം ലഭിച്ചിട്ടില്ല. അതോടൊപ്പം, കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നയപരമായ തീരുമാനങ്ങള്‍ ഒന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ തുറന്നതിനാല്‍ കുട്ടികളിൽ വാക്‌സിനേഷൻ ആരംഭിക്കുന്നത് ഉചിതമായ തീരുമാനമായിരിക്കുമെന്നും അഭിപ്രായമുയരുന്നുണ്ട്.സംസ്ഥാനത്ത് ഇന്നലെ 6996 പേക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.