മാര്‍ക്ക് ജിഹാദ് വിവാദപരാമര്‍ശത്തിനെതിരെ എം കെ മുനീര്‍ എം എല്‍ എ. വിജ്ഞാന വിസ്ഫോടനത്തിന്റെ ഒരു ഹബ്ബായി കേരളം വികസിച്ചു കൊണ്ടിരിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. ഫാസിസ്റ്റ് മനോഭാവമുള്ള ആളുകളുടെ ഇത്തരം വാക്കുകൾ മലയാളി ഒരുമിച്ച് നിന്ന് മുളയിലേ നുള്ളിക്കളയേണ്ടതുണ്ടെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു അദ്ധ്യാപകന്റെ വാക്കുകൾ വളരെ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇത് കേട്ടപ്പോൾ എന്റെ ഗുരുക്കന്മാരാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. അവരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. എന്നെ ഞാനാക്കിയ, എന്നിൽ മതേതരത്വ മൂല്യം ഉണ്ടാക്കിയെടുക്കുകയും എല്ലാവരെയും സമഭാവനയോടെ കാണാൻ പഠിപ്പിക്കുകയും ചെയ്ത അവരെ ഞാൻ ഓർക്കുകയാണ്.
എന്നാൽ നമ്മുടെ സമൂഹത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ കറുത്ത പുള്ളികൾ അദ്ധ്യാപക സമൂഹത്തിന് അപമാനമായി മാറുകയാണ്. ഇത്തരത്തിലുള്ള ആളുകൾ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹത്തെ പിറകോട്ട് നയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുകയില്ല. ഓരോ വിദ്യാർത്ഥികളുടെയും വലിയ സ്വപ്നങ്ങളാണ് ഡൽഹി യൂണിവേഴ്സിറ്റി പോലെയുള്ള ഉന്നത സർവ്വകലാശാലകളിലെ ബിരുദങ്ങൾ. രാവും പകലും വളരെ കഷ്ടപ്പെട്ടു കൊണ്ടാണ് ഓരോ വിദ്യാർത്ഥികളും ഈ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത്.
നമ്മുടെ കേരളത്തിലെ കുട്ടികൾ അഖിലേന്ത്യാതലത്തിൽ തന്നെ ഉയർന്ന നിലയിലേക്ക് എത്തുമ്പോൾ ഓരോ മലയാളിക്കും അഭിമാന നിമിഷമാണ്. സിവിൽ സർവീസ് പരീക്ഷകളിൽ ആദ്യ നൂറിനകത്തു പോലും നമ്മുടെ കുട്ടികൾ കടന്നുവരുന്ന സാഹചര്യമാണിത്. അസൂയാവഹമായ മലയാളികളുടെ ഈ മുന്നേറ്റമാണ് ഫാസിസ്റ്റ് മനോഭാവമുള്ള ഇവരെ പോലുള്ളവർക്ക് അംഗീകരിക്കാനാവാത്തത്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററുകളിലേക്ക് കുട്ടികൾ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.
വിജ്ഞാന വിസ്ഫോടനത്തിന്റെ ഒരു ഹബ്ബായി കേരളം വികസിച്ചു കൊണ്ടിരിക്കുന്നത് അംഗീകരിക്കാനാവാത്ത ഫാസിസ്റ്റ് മനോഭാവമുള്ള ആളുകളുടെ ഇത്തരം വാക്കുകൾ മലയാളി ഒരുമിച്ച് നിന്ന് മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു