ഡല്‍ഹി : ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടികയറ്റിക്കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാത്തതിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 'മോദി ജീ, നിങ്ങളെന്തുകൊണ്ടാണ് ലഖിംപൂര്‍ ഖേരി വിഷയത്തില്‍ നിശബ്ദനായിരിക്കുന്നത്. നിങ്ങളില്‍ നിന്ന് സഹതാപത്തോടെയുളള ഒരു വാക്കുമതി ഞങ്ങള്‍ക്ക്. അത് ബുദ്ധിമുട്ടുളളതായി തോന്നുന്നില്ല. നിങ്ങളിപ്പോള്‍ പ്രതിപക്ഷത്തായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ദയവുചെയ്ത് ഞങ്ങളോട് പറയൂ' കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. നേരത്തേ, ലഖിംപൂര്‍ അക്രമത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയോട് അപേക്ഷിച്ചിരുന്നു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കുകയോ അനുശോചിക്കുകയോ ചെയ്തിട്ടില്ല. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അദ്ദേഹം ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു എന്നാല്‍ കർഷകരുടെ മരണത്തെക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയില്ല. പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങളും നടന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ 9 പേരാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നും, പ്രക്ഷോഭം നടത്തികൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് വെടിയുതിര്‍ത്തുവെന്നുമാണ് പൊലീസിന്‍റെ എഫ് ഐ ആറില്‍ നിന്ന് വ്യക്തമാണ്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും പൊലീസ് എഫ് ഐ ആറില്‍ പറയുന്നുണ്ട്.