ഓൺലൈനിലൂടെ മദ്യം കൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മറിച്ചൊരു ഉത്തരവ് വരുന്നത് വരെ ഈ രീതി തുടരും. മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കും. ജനങ്ങൾ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് കഴിയുന്നത്ര പിന്തിരിയണമെന്നും മന്ത്രി പറഞ്ഞു. 'എല്ലാ ജില്ലകളിലും ഡീ അഡിക്‌ഷൻ സെന്റെറുകളുണ്ട്. അവിടെ ചികിൽസ സൗജന്യമാണ്. പ്രയാസമുള്ള ആളുകൾ അവിടെ സമീപിക്കണം'- അദ്ദേഹം വ്യക്തമാക്കി. വ്യാജമദ്യം ഒഴുകാതിരിക്കാന്‍ മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം.
ഓൺലൈൻ വഴി മദ്യം വിൽക്കാമെന്ന തീരുമാനത്തിലേക്കു സർക്കാർ കടന്നാൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പുറത്തിറക്കേണ്ടി വരുമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അനധികൃത മദ്യവില്‍പന തടയാന്‍ നടപടി കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. 21 ദിവസത്തേക്ക് ഇനി ഔട്ട്‌ലെറ്റുകള്‍ തുറക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, മദ്യശാലകൾ അടച്ചത് സാമൂഹിക പ്രശ്നമായി മാറുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്ഥിര മദ്യപാനികൾക്ക് മദ്യം കിട്ടാതെയാകുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കോവിഡിനെക്കാൾ മാരകമാകുമോയെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.