ഡല്‍ഹി: ലഖിംപൂര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ ശിവസേന. പ്രിയങ്കയെ പോരാളി എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ശിവസേന മുഖപത്രമായ സാമ്ന, പ്രിയങ്കയുടെ കണ്ണിനും, ശബ്ദത്തിനും ഇന്ദിരാ ഗാന്ധിയുടെ മൂര്‍ച്ചയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. ലേഖനത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്ന ശിവസേന, കേന്ദ്ര സര്‍ക്കാരിനെ ഈസ്റ്റ് ഇന്ത്യ കമ്പനിയോടാണ് ഉപമിച്ചിരിക്കുന്നത്.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. കര്‍ഷകരെ സന്ദര്‍ശിക്കാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പോലുള്ളവരെ അറസ്റ്റ് ചെയ്ത് പ്രശ്നമൊതുക്കാമെന്ന് ബിജെപി സര്‍ക്കാര്‍ വിചാരിക്കേണ്ട. രാഷ്ട്രീയ ആക്രമണങ്ങളായിരിക്കാം ഇപ്പോള്‍ നടക്കുന്നത്. പക്ഷേ നിയമവിരുദ്ധമായി തടവില്‍ വെച്ചിരിക്കുന്ന പ്രിയങ്ക ഇന്ദിരയുടെ കൊച്ചുമകളാണെന്ന കാര്യം ഓർക്കണം.- സഞ്ജയ് റാവത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉത്തർപ്രദേശിലെ കർഷകരുടെ കൂട്ടക്കൊലക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തിപ്പെടുകയാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ അവരെ രക്ഷിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, കേരളം തുടങ്ങി ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലായിരുന്നു ഇത് സംഭവിച്ചിരുന്നെങ്കിൽ, ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ രാജിക്കായി ബിജെപി രാജ്യവ്യാപക പ്രക്ഷോഭം വിളിക്കുമായിരുന്നു വെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.