'സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല' എന്നവസാനിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിലൂടെ ചരിത്രത്തിലേക്ക് നടന്നുകയറിയ വിപ്ലവകാരിയാണ് സി കേശവന്‍. ജാതി വിവേചനത്തിനും കൊളോണിയല്‍ ഭരണത്തിനുമെതിരെ പടപൊരുതിയ പിന്നീട് തിരു- കൊച്ചി മുഖ്യമന്ത്രിയായി. :
"ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാവും". എന്ന് പറഞ്ഞതും ആദർശ ധീരതയും അടിപതറാത്ത നിലപാടും മുഖമുദ്രയാക്കിയ സി. കേശവൻ തന്നെയായിരുന്നു.
സി.കേശവന്റെ മകൻ കെ. ബാലകൃഷ്ണൻ പിതാവിനെപ്പോലെ കലാപകാരിയായിരുന്നു. പ്രസംഗം കൊണ്ടും പ്രവർത്തനം കൊണ്ടും അടിമുടി റിബലായിരുന്ന ബാലകൃഷ്ണൻ യുവാക്കളുടെ ആവേശവുമായിരുന്നു. പിതാവും മുഖ്യമന്ത്രിയുമായ സി. കേശവനെപ്പോലും എതിർക്കുന്ന ചങ്കുറ്റം! 1971 ൽ ആർ.എസ്.പി ക്കാരനായ കെ. ബാലകൃഷ്ണനെ യു ഡി എഫിന്റെ അമ്പലപ്പുഴ (ഇന്നത്തെ ആലപ്പുഴ മണ്ഡലം) പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിയോഗിച്ചു. ആലപ്പുഴയിൽ അത് ഒരു വലിയ സംഭവമായിരുന്നു. സുശീലാ ഗോപാലനായിരുന്നു കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് പ്രചരണം ഉഷാറായി. ഞാനും ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങി. ഓരോ ബൂത്തിലേക്കും ഓരോ കാർ എന്ന കണക്കിൽ നൂറിലധികം കാറുകൾ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നിരന്നു. കണ്ടവർ കണ്ടവർ വിസ്മയം പൂണ്ടു. സാഹിത്യകാരന്മാരും രാഷ്ട്രീയക്കാരും ബാലകൃഷ്ണനുവേണ്ടി പ്രസംഗ വേദികളിൽ പാറി നടന്നു. വീരശൂര പരാക്രമിയായ ബാലകൃഷ്ണന്റെ പ്രാഗത്ഭ്യം നാട്ടിൽ ഉടനീളം പ്രചരിച്ചു. തെരഞ്ഞെടുപ്പു വിജയം പ്രവചനാതീതമായിരുന്നു. ഒടുവിൽ വോട്ടെണ്ണിയപ്പോൾ കെ. ബാലകൃഷ്ണൻ 25,000 വോട്ടിനു ജയിച്ചു. അദ്ദേഹം ഡൽഹിക്ക് പോയി. ലോക്സഭയുടെ ആദ്യസമ്മേളനം കഴിഞ്ഞു വന്ന ബാലകൃഷ്ണൻ പറഞ്ഞു. "അവിടെ ഞാൻ ഒരു പുരുഷനേയെ കണ്ടുള്ളു: അത് ഇന്ദിരാ ഗാന്ധിയാണ്."
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒടുവിൽ അദ്ദേഹത്തിന് ലോക് സഭ മടുത്തു. പ്രതിഭാശാലിയായ കെ.ബാലകൃഷ്ണൻ കൗമുദിയിലുടെ സൃഷ്ടിച്ച അത്ഭുതം ഇന്നും ഓർക്കുന്നു. സാഹിത്യകാരൻമാരുടെയും ഇടതുപക്ഷ നേതാക്കളുടെയും താവളമായിരുന്നു കൗമുദിയുടെ ഓഫീസ്. എത്രയോ ചെറുപ്പക്കാരെ സാഹിത്യത്തിലേക്ക് അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. കൗമുദിയിലെ "പത്രാധിപരോടു ചോദിക്കാം " എന്ന ചേദ്യോത്തര പംക്തി ഇന്നും ആരും മറന്നിട്ടില്ല. സപ്ത സാഗരങ്ങൾക്കും സൂര്യനുമിടയിലുള്ള എല്ലാ കാര്യങ്ങൾക്കും അദ്ദേഹം പംക്തിയിലൂടെ മറുപടി നൽകി. ബാലകൃഷ്ണനും ചന്ദ്രികയും തമ്മില്‍ നടന്നത് പ്രണയ വിവാഹമായിരുന്നു. അവരുടെ വിവാഹത്തിനു തലേദിവസം അനുജൻ ഭദ്രകുമാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഏറെ ദുഃഖകരമായ വാർത്തയായിരുന്നു. പൊതുപ്രവർത്തകൻ എന്ന നിലയിൽ സി. കേശവനെപ്പോലെ തന്നെ സ്വന്തമായ നിലപാടുള്ളയാളായിരുന്നു ബാലകൃഷ്ണൻ. 1984-ൽ ഒരു ജൂലായ് മാസത്തിൽ 59-ാം വയസിലാണ് കേരളത്തിൻ്റെ സിംഹഗർജനം നിലച്ചത്.