തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ പേരില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം നിയമസഭയെ പ്രക്ഷുബ്ദമാക്കി. പി. ടി തോമസാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെക്കുറിച്ച് രണ്ടുവര്‍ഷം മുന്‍പേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു എന്നിട്ടും എന്നിട്ടും സര്‍ക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആരൊക്കെ അവിടെ സുഖ ചികിത്സയ്ക്ക് പോയിട്ടുണ്ടെന്ന് അറിയാം എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയ ലോക്‌നാഥ് ബെഹ്‌റയെ ന്യായീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. കെ സുധാകരനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ന്യായീകരിച്ചു. മോന്‍സന്‍ മാവുങ്കലിനെതിരായ പരാതി സെപ്റ്റംബര്‍ ആറിനാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ആരൊക്കെ എന്തിനെല്ലാം മോന്‍സനെ സന്ദര്‍ശിച്ചുവെന്നത് പൊലീസ് അന്വേഷിക്കേണ്ടതാണ്. ലോക്‌നാഥ് ബെഹ്‌റയുടെ സന്ദര്‍ശനത്തിനുപിന്നാലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് ചെയ്തത് അല്ലാതെ സുഖ ചികിത്സയ്ക്ക് തങ്ങുകയല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നിരവധി വര്‍ഷങ്ങള്‍കൊണ്ടുണ്ടാക്കുന്ന പ്രതിഛായ ഒരു ദിവസംകൊണ്ട് ഇല്ലാതാക്കാനാവില്ല. ഏതെങ്കിലും ചിത്രങ്ങളുയര്‍ത്തിക്കാട്ടി ആ പ്രതിഛായ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കട്ടെ എന്ന് വി ഡി സതീശന്‍ പറഞ്ഞു. മോന്‍സന്റെ വീടിന് സംരക്ഷണം നല്‍കി വിശ്വാസ്യത കൂട്ടാനാണ് സര്‍ക്കാരും പൊലീസും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. മോന്‍സന്‍ ഡോക്ടറാണെന്നും പുരാവസ്തു ശേഖരിക്കുന്നയാളാണെന്നും വിശ്വസിച്ച് അവിടേക്ക് പോയ ആളുകളെ അധിക്ഷേപിക്കുന്ന പ്രചരണമാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.