തിരുവനന്തപുരം: കാമ്പസുകളില്‍ വിദ്യാര്‍ഥിനികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നെന്ന സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദ ഗ്രൂപ്പുകള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തരത്തില്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ല. ഇത്തരം സംഭവങ്ങള്‍ ക്യാമ്പസുകളില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി മേല്‍ ഘടകങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രസംഗിക്കാനായി നല്‍കിയ കുറിപ്പിലാണ് സിപിഎം കാമ്പസ് തീവ്രവാദത്തെ കുറിച്ച് പരാമര്‍ശമുള്ളത്.
പ്രഫഷണൽ കോളേജ് കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലുള്ള പ്രവര്‍ത്തനങ്ങളിലേക്കും ആകര്‍ഷിക്കാനായി ബോധപൂർവമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശത്തിനിടയാക്കിയ സാഹചര്യം സംബന്ധിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാലാ ബിഷപ്പിന്‍റെ വിവാദപരാമര്‍ശത്തോടനുബന്ധിച്ച് മത, സാമുദായിക നേതാക്കളുടെ യോഗം വിളിക്കുന്നതിനെ സംബന്ധിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതികരിച്ചു. ഇത്തരത്തില്‍ മത, സാമുദായിക നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ല. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യത്തില്‍ വ്യാജ വാർത്തകൾ നൽകി വർഗീയ കലാപം സൃഷ്ടിക്കാന്‍ ചില ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തങ്ങള്‍ തടയുവാന്‍ രഹസ്യാന്വേഷണ വിഭാഗവും സൈബർ സെല്ലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.