തിരുവനന്തപുരം: മുസ്ലിം ലീഗിന്‍റെ പോഷകസംഘടനയായ 'ഹരിത'യുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷം ഉന്നയിച്ച ചോദ്യത്തിനെതിരെ പ്രതിപക്ഷം. ചോദ്യം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. എം എല്‍ എ പി ചിത്തരഞ്ജൻ ചോദ്യം ഉന്നയിച്ചതോടെയാണ് സഭയില്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചത്. സ്ത്രീകള്‍ അവരുടെ ആത്മാഭിമാനത്തിനും, പാര്‍ട്ടിയിലെ അസമത്വത്തിനെതിരെയും പോരാടിയപ്പോള്‍, പാര്‍ട്ടി നേതൃത്വം ഹരിതാ ഭാരാവഹികളെ ഒഴിവാക്കുകയാണ് ചെയ്തത്. ഇതില്‍ സര്‍ക്കാരിന് എന്ത് നിലപാടാണ് സ്വീകരിക്കാന്‍ കഴിയുകയെന്നാണ് ചിത്തരഞ്ജന്‍ ചോദിച്ചത്.
എന്നാല്‍ ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നം മുസ്ലിം ലീഗെന്ന പാര്‍ട്ടിയുടെ അഭ്യന്തര വിഷയമാണെന്നും അതിനാല്‍ ചോദ്യം പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പാര്‍ട്ടികള്‍ തമ്മില്‍ ചേരി തിരിഞ്ഞു ആക്രമണം നടത്തുമെന്നല്ലാതെ യാതൊരുവിധത്തിലുള്ള പ്രയോജനവുമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ചോദ്യം റദ്ദാക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ചോദ്യം മുന്‍ക്കൂട്ടി വെബ് സൈറ്റില്‍ നല്‍കിയിരുന്നുവെന്നും, ആരും ഇതില്‍ പരാതി ഉന്നയിച്ചിരുന്നില്ലായെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ചിത്തരഞ്ജന്‍റെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു. സ്ത്രീകള്‍ക്ക് അന്തസായി ജീവിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടികളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരം പ്രവണതകള്‍ സമൂഹത്തിന് തെറ്റായസന്ദേശമാണ് നല്‍കുക. അതിനാല്‍ സ്ത്രീകളുടെ തുല്യപദവിയും തുല്യനീതിയും അംഗീകരിക്കാനുള്ള നിലപാടാണ് എല്ലാവരും സ്വീകരിക്കേണ്ടത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒരേ മനസ്സോടെ ഈ കാര്യത്തിന് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.