തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി ഇന്നും (ഞായര്‍) ശക്തമായ മഴയുണ്ടാകും. കോഴിക്കോട്, മലപ്പുറം, വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിടുണ്ട്. യെല്ലോ അലര്‍ട്ട് കൂടാതെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തമിഴ്നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ഈ അതിവര്‍ഷത്തിനു കാരണമെന്ന് കേന്ദ്ര കലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്നലെ (ശനി) യുണ്ടായ അതിശക്തമായ മഴയില്‍ കോഴിക്കോട്, തൃശൂർ ജില്ലകളില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായി നഗരങ്ങള്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കോഴിക്കോട്ട് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കടകളില്‍ വ്യാപകമായി വെള്ളം കയറി, തുണിത്തരങ്ങളും മറ്റും ഉപയോഗ ശൂന്യമായി. നഗരത്തോട് ചേര്‍ന്ന ചേവായൂർ, വെള്ളയിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. മലയോര പ്രദേശമായ മുക്കം നഗരത്തില്‍ വ്യാപകമായി കടകളില്‍ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകീട്ട് 6.30 ഓടെ തുടങ്ങിയ മഴയില്‍ മാവൂര്‍ റോഡ് ഉള്‍പ്പെടെയുള്ള റോഡുകളില്‍ ഒരടിയിലധികം വെള്ളം പൊങ്ങി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃശൂർ ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിണ്ട്. ചാലക്കുടി കൊന്നക്കുഴിയില്‍ കോഴിഫാമിലേക്ക് വെള്ളം കയറി മുന്നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. കനത്ത മഴയില്‍ തൃക്കൂര്‍ -മാക്കിലകുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. മറ്റത്തൂര്‍ വെള്ളിക്കുളം വലിയ തോട്, പൂവാലിത്തോട് എന്നിവ കരകവിഞ്ഞൊഴുകി. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കിഴക്കുംപാട്ടുകരയില്‍ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. വരന്തരപ്പിള്ളിയില്‍ കടകളില്‍ വെള്ളം കയറി. അപ്രതീക്ഷിതമായി ഉണ്ടായ കനത്തമഴ ഏറെനേരം നീണ്ടുനിന്നു. ഇതാണ് വെള്ളക്കെട്ടിനും വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും കാരണമായത്.