കോവിഡ്-19 പടരുന്ന പശ്ചാത്തലത്തില്‍ വയനാട് ജില്ലയുടെ അതിര്‍ത്തികൾ അടച്ചു. അതിര്‍ത്തി വഴി ഇനി ആരെയും കയറ്റി വിടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കർണാടക, തമിഴ്നാട് അതിര്‍ത്തി വഴി വരുന്നവരെ വീടുകളിലേക്ക് വിടില്ല. ഇവരെ പ്രത്യേകം സജ്ജീകരിച്ച കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടകത്തില്‍ നിന്നും വയനാട് വഴി കേരളത്തിലേക്ക് മലയാളികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ബന്ദിപ്പൂര്‍ ചെക്‌പോസ്റ്റില്‍ എത്തിയവരെ അതിർത്തിയിൽ തടഞ്ഞു. 200 ലേറെ മലയാളികള്‍ മണിക്കൂറുകളോളം അതിർത്തിയിൽ കുടുങ്ങി. ചെക്ക്‌പോസ്റ്റ് പ്രത്യേക ത്തരവ് കൂടാതെ തുറക്കാനാകില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ സ്ത്രീകളും കുട്ടികളും ഏറെ നേരം ദുരിതത്തിലായി. തുടർന്ന് ഉന്നതതലത്തിൽ നടന്ന ചർച്ച് ശേഷമാണ് ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചത്. മുഴുവൻ ആളുകളെയും ജില്ലയിലെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി.
അതിനിടെ ബംഗലുരുവിലേക്ക് പോകുന്നവർക്കും വരുന്നവര്‍ക്കും ഇന്ന് രാത്രി വരെ യാത്ര ചെയ്യാമെന്ന് പൊലീസ് അറിയിച്ചു. ഈ സമയം കൊണ്ട നഗരത്തിലേക്ക് വരാനുള്ളവര്‍ വരികയും പുറത്തേക്ക് പോകാനുള്ളവര്‍ പോകുകയും ചെയ്യണം. തുടർന്ന് ഒരു കാരണവശാലും നഗരത്തിന് അകത്തേക്കോ പുറത്തേക്കോ പോകാനാവില്ല