അഹിംസയും മഹാത്മാജിയുടെ ഗീതാപാരായണവും ഒത്തുചേര്‍ന്ന ബിന്ദുവേതായിരുന്നു എന്ന് വളരെ ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമാക്കുകയാണ് കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍
ഭഗവത്ഗീത മനസ്സ് മരവിച്ച അർജുനനെ പ്രചോദിപ്പിക്കുന്ന ഒന്നായിരുന്നു. അതുകൊണ്ടാണ് തിലകൻ ഗീതാരഹസ്യം എഴുതിയത്. ഇന്ത്യയ്ക്കാരെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ കർമ്മനിരതരാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. എന്നാൽ അഹിംസാവാദിയായ ഗാന്ധിജിയ്ക്ക് യുദ്ധത്തെ പ്രോൽസാഹിപ്പിക്കുന്ന ഗീതയെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. 1926-27 കാലഘട്ടങ്ങളിൽ അദ്ദേഹം ഗീതയെ മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കുകയും തന്റെ ആശ്രമത്തിൽ അത് പ്രസംഗിക്കുകയും ചെയ്തു. അക്കാലത്ത് തന്നെ നവജീവനിൽ അവ പ്രസിദ്ധീകരിച്ചു.
ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനങ്ങൾ ഇവയാണ്
പടക്കളത്തിൽ വെച്ചാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീത ഉപദേശിച്ചത് എന്ന വ്യാഖ്യാനം തെറ്റാണ്. അത് ഒരു സാരോപദേശകഥ മാത്രമാണ്. കൃഷ്ണനും അർജുനനും സഞ്ചരിച്ച രഥം ശരിക്കുള്ള രഥമല്ല അത് മനുഷ്യശരീരമാണ്. അർജുനൻ മനുഷ്യമനസ്സും കൃഷ്ണൻ അതിനുള്ളിലിരുന്ന് നിയന്ത്രിക്കുന്ന മനസ്സാക്ഷിയുമാണ്. കൃഷ്ണരൂപത്തിലുള്ള ദൈവം മനുഷ്യന്റെ തിന്മകൾക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്നു. അല്ലാതെ ശത്രുക്കളുടെ രക്തം ചൊരിയുന്ന യുദ്ധം ചെയ്യാനല്ല ആഹ്വാനം ചെയ്യുന്നത്. മഹാഭാരതത്തിന്റെ സന്ദേശം യുദ്ധത്തിലേർപ്പെട്ട രണ്ടു കൂട്ടരും നശിക്കുന്നു എന്നതായതിനാൽ ഗീത ഒരിക്കലും യുദ്ധത്തെ പ്രോൽസാഹിപ്പിക്കാൻ സാധ്യതയില്ല. അത് സമാധാനമാണ് ഉയർത്തിപ്പിടിക്കുന്നത്.
ധര്‍മ്മസംസ്ഥാപനത്തിന് യുദ്ധത്തിന്റെ ഹിംസയുടെ മാര്‍ഗ്ഗം ഒരിക്കലും സ്വീകരിക്കില്ല എന്ന് നമുക്കുറപ്പുള്ള മഹാത്മക്ക്, എത്ര മഹത്തായ ലക്‌ഷ്യം മുന്‍ നിര്‍ത്തിയായാലും ഹിംസയുടെ പ്രവാചകനാകാന്‍ കഴിയില്ല.